Swapna Suresh| 'യുഎഇ കോൺസുലേറ്റിൽ ദേശവിരുദ്ധ പ്രവർത്തനം നടന്നു': മുഖ്യമന്ത്രിക്ക് പങ്കെന്ന് കോടതിയിൽ സ്വപ്ന സുരേഷ്
- Published by:Rajesh V
- news18-malayalam
Last Updated:
കെ ടി ജലീലിന്റെ പരാതിയില്‍ എടുത്ത കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്
കൊച്ചി: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ (Anti-national activity) നടന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇതില്‍ പങ്കുണ്ടെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ (Swapna Suresh) ആരോപണം. കെ ടി ജലീലിന്റെ പരാതിയില്‍ എടുത്ത കേസില്‍ ഹൈക്കോടതിയില്‍ (Kerala High Court) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
'നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ഐഎഎസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കര്‍ തുടങ്ങിയവര്‍ക്ക് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ യുഎഇ കോണ്‍സുലേറ്റില്‍ നടന്ന നീചവും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പങ്കാളിത്തമുണ്ട്' - ഹര്‍ജിയില്‍ പറയുന്നു. കോടതിയില്‍ നല്‍കിയ 164 മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന വ്യക്തമാക്കുന്നു.
advertisement
കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ ചില വിശദാംശങ്ങളാണ് മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നതെന്നും അതിന്റെ പേരിലാണ് ഗൂഢാലോചന, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുന്നതെന്നും സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ നല്‍കിയ മൊഴി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയുണ്ടായാതായും സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നായാളാണ് തന്നെ സമീപിച്ചതെന്ന് സ്വപ്ന പറയുന്നു. ഷാജി തന്നോട് സംസാരിച്ചതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്ന് സ്വപ്ന വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കെതിരായ മൊഴി പിന്‍വലിച്ചെങ്കില്‍ പത്ത് വയസ്സുള്ള മകന്‍ തനിച്ചാകുമെന്നാണ് ഭീഷണി. ഇന്ന് രാവിലെ പത്ത് മണിക്കകം മൊഴിമാറ്റാനാണ് ആവശ്യം.
advertisement
മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധം തനിക്കുണ്ട്. കെ പി യോഹന്നാന്റെ ഒരു സംഘടനയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. ഇവരുടെ വിദേശത്തുള്ള കാര്യങ്ങള്‍ താനാണ് കൈകാര്യം ചെയ്യുന്നത്. തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് ഷാജി കിരണ്‍ പരിചയപ്പെടുത്തിയത്' സ്വപ്നയുടെ ഹര്‍ജിയില്‍ പറയുന്നു.
യുപി രജിസ്ട്രേഷനിലുള്ള കാറിലാണ് ഷാജി കിരണ്‍ വന്നത്. ആര്‍എസ്എസിന്റേയും ബിജെപിയുടേയും പ്രേരണയിലാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതെന്ന് പറയണം. അങ്ങനെ പറഞ്ഞുകൊണ്ടുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി സ്വപ്ന പറയുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും. ജയിലിലാകും, മകന്‍ തനിച്ചാകും തുടങ്ങിയ കാര്യങ്ങളുയര്‍ത്തി ഭീഷിപ്പെടുത്തിയെന്നും സ്വപ്ന വ്യക്തമാക്കുന്നു.
advertisement
ചൊവ്വാഴ്ചത്തെ വെളിപ്പെടുത്തലില്‍ സ്വപ്നാ സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ കെ ടി ജലീല്‍ നല്‍കിയ പരാതിയില്‍ സ്വപ്ന സുരേഷ്, പി സി ജോര്‍ജ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യം തേടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 09, 2022 2:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Swapna Suresh| 'യുഎഇ കോൺസുലേറ്റിൽ ദേശവിരുദ്ധ പ്രവർത്തനം നടന്നു': മുഖ്യമന്ത്രിക്ക് പങ്കെന്ന് കോടതിയിൽ സ്വപ്ന സുരേഷ്









