രാത്രിക്ക് രാത്രിയുണ്ടായ തലമാറ്റത്തിന്റെ ഞെട്ടലിലാണ് ആലപ്പുഴ ജില്ലയിലെ അണികളും വോട്ടർമാരും.
ജി സുധാകരന്റെയും തോമസ് ഐസക്കിന്റെയും ചേരികൾക്ക് വിഭിന്നമായി സിപിഎമ്മിൽ മറ്റൊരു ഗ്രൂപ്പ് നിയമസഭാ തെരഞ്ഞെടുപ്പോടെ ആലപ്പുഴയിൽ ഉദയം ചെയ്തു. എ എം ആരിഫും സജി ചെറിയാനും നയിക്കുന്നതാണ് ഈ ഗ്രൂപ്പ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിലടക്കം ഈ ചേരിയുടെ അപ്രമാദിത്വം പ്രകടമായിരുന്നു. പുതിയ വിവാദങ്ങൾക്ക് തുടക്കമിടുന്ന പോസ്റ്റർ യുദ്ധമാണ് തെരഞ്ഞെടുപ്പ് ദിവസം അമ്പലപ്പുഴ കണ്ടത്. പോസ്റ്ററുകളിൽ സ്ഥാനാർത്ഥി എച്ച് സലാമിനൊപ്പം എ എം ആരിഫ് എംപിയുടെ മുഖം.
advertisement
Also Read-'അമ്പലപ്പുഴയിൽ ഇടതുസ്ഥാനാർഥിയുടെ പോസ്റ്ററിൽ നിന്ന് ജി സുധാകരനെ വലിച്ചുകീറി' - വൈറലായി വീഡിയോ
ജി സുധാകരനും സലാമും ഒന്നിച്ചുള്ള പോസ്റ്ററുകൾ കീറി എറിഞ്ഞായിരുന്നു പുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കരൂർ പായൽ കുളങ്ങര ഭാഗങ്ങളിൽ സ്ഥാനാർത്ഥിക്കൊപ്പം ജി സുധാകരന്റെ മുഖം പതിച്ച പോസ്റ്ററുകൾ മാറ്റിയിട്ടുണ്ട്. ആലപ്പുഴ നഗരത്തിൽ ജി സുധാകരൻറെ പോസ്റ്ററുകൾക്ക് മുകളിലായാണ് ആരിഫിൻറെ പോസ്റ്ററുകൾ
പുതിയ പോസ്റ്റർ സംബന്ധിച്ച് അറിവില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രതികരണം. ആലപ്പുഴ ബൈപാസ് ഉദ്ഘാടന വേളയിൽ ക്ഷണം സംബന്ധിച്ച വിവാദങ്ങളിൽ ജി സുധാകരനും എഎം ആരിഫും കൊമ്പുകോർത്തിരുന്നു.
അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് സുധാകരനെ മാറ്റി നിർത്തിയത് ആലപ്പുഴയിൽ പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.എന്നാൽ സംസ്ഥാന നേതൃത്വത്തിന്റെ സഹായത്തോടെ പുത്തൻ വിഭാഗം പ്രതിഷേധങ്ങളെ അടിച്ചമർത്തുകയയായിരുന്നു. സി പി എം സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ സുധാകരനെ ഒഴിവാക്കാനുള്ള നീക്കം ആലപ്പുഴയിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാക്കാനാണ് സാധ്യത.
അതേസമയം, പോസ്റ്റർ വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റിയോട് വിശദീകരണം ചോദിച്ചതായി മന്ത്രി ജി സുധാകരൻ പറഞ്ഞു. സ്ഥാനാർത്ഥിക്ക് ദോഷം ചെയ്യുന്ന നീക്കമാണ് അമ്പലപ്പുഴയിൽ ഉണ്ടായത്. പുതിയ പോസ്റ്ററുകൾ പതിപ്പിച്ചത് സലാമിൻറെ അറിവോടെ ആണെന്ന് കരുതുന്നില്ല. ഈ പ്രവണത നല്ലതല്ലെന്നും സുധാകരൻ ആലപ്പഴയിൽ പറഞ്ഞു.