ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ ചർച്ചകളിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയമായി വന്നത് ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതികളാക്കപ്പെട്ടവർക്ക് ഭരണകക്ഷി നൽകുന്ന സംരക്ഷണമാണ്. ഹൈക്കോടതിയുടെ നിർദേശപ്രകാരം നടക്കുന്ന അന്വേഷണത്തിൽ അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന സിപിഎം നേതാക്കന്മാർക്കെതിരെ പാർട്ടി ചെറിയ ഒരു അച്ചടക്ക നടപടി പോലും സ്വീകരിച്ചിട്ടില്ല. ഗവൺമെന്റും പാർട്ടിയും ചേർന്ന് അവരെ സംരക്ഷണ കവചം ഒരുക്കി രക്ഷിക്കുകയാണ്. കൂടുതൽ പ്രതികൾ ഉണ്ട്, ഉന്നതന്മാർ ഇനിയും വരേണ്ടതുണ്ട് എന്ന് ഹൈക്കോടതി വ്യക്തമായ പരാമർശനം നടത്തിയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും ആ പ്രതികളിലേക്ക് എത്തിയിട്ടില്ല. നഷ്ടപ്പെട്ട കോടിക്കണക്കിന് രൂപയുടെ സ്വർണം തിരികെ പിടിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. ഈ വിഷയത്തിൽ ജനങ്ങൾക്ക് വലിയ പ്രതിഷേധമാണുള്ളത്.
advertisement
കൂടുതൽ ഉന്നതന്മാർ ഇതിൽ പ്രതികളാണ് എന്ന് കേരള ഹൈക്കോടതി പറയുന്നുണ്ട്. ജയിലിൽ കിടക്കുന്ന പത്മകുമാറിന്റെ മൊഴിയിൽ ഒരു മുൻമന്ത്രി ഉണ്ട് എന്ന് മാധ്യമങ്ങൾ പറയുന്നു, അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ല. പാർട്ടി നേതാക്കന്മാർ ഉൾപ്പെട്ട പ്രതികളുടെ പേരിൽ നടപടി എടുത്താൽ അവർ കൂടുതൽ കാര്യങ്ങൾ വെളിച്ചത്തു പറയുകയും അതുവഴി കൂടുതൽ നേതാക്കന്മാർ പിടിക്കപ്പെടുകയും ചെയ്യുമെന്ന വലിയ ഭയത്തിലാണ് സിപിഎം ഇപ്പോൾ പ്രതികൾ ആക്കപ്പെട്ടവരെ പോലും സംരക്ഷിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
