10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണം. എം വി ഗോവിന്ദനെ കോടതിയിൽ വെച്ച് കാണാൻ കാത്തിരിക്കുന്നെന്നും സ്വപ്ന ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഗോവിന്ദൻ… കോടതിയിലേക്ക് സ്വാഗതം.
ഗോവിന്ദൻ ഇനി നമുക്ക് കോടതിയിൽ കാണാം.
കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു.
എന്റെ അപേക്ഷ അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണം എന്നാണ്.
advertisement
ഗോവിന്ദനെ കോടതിയിൽ വെച്ച് കാണാൻ ഞാൻ കാത്തിരിക്കുന്നു.
This time it’s only in malayalam, as it is only for Mr. MALAYALEE Govindan, I want him to understand my message very clearly!!!!!
സ്വപ്ന സുരേഷിനെതിരെ എംവി ഗോവിന്ദൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തതിനു പിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. തളിപ്പറമ്പ് കോടതിയിൽ നേരിട്ടെത്തിയാണ് ഹർജി നൽകിയത്. ഐപിസി 120 ബി, 500 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. കോടതി പരാതി ഫയലിൽ സ്വീകരിച്ചു.
ഗോവിന്ദന്റെ മൊഴി രേഖപ്പെടുത്തിയ കോടതി സാക്ഷികൾക്കു നോട്ടിസ് അയയ്ക്കാനും ഉത്തരവിട്ടിരുന്നു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനായി ഹർജി ഈ മാസം 20ന് വീണ്ടും പരിഗണിക്കും.
സ്വപ്നയും വിജേഷും ഗൂഢാലോചന നടത്തി വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്നാണ് എം.വി.ഗോവിന്ദന്റെ പരാതിയിൽ പറയുന്നത്. സ്വപ്നയുടെ പരാമര്‍ശം വസ്‌തുത വിരുദ്ധവും തെറ്റുമാണ്. തനിക്കോ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ല. ക്രിമിനൽ ഗൂഢാലോചനയ്ക്കും മാനഹാനിയുണ്ടാക്കിയതിനും സ്വപ്നയെ ഒന്നാം പ്രതിയാക്കിയും വിജേഷിനെ രണ്ടാം പ്രതിയാക്കിയും കേസ് എടുക്കണമെന്നാണു ഗോവിന്ദന്റെ പരാതിയിലെ ആവശ്യം.
