ബി ജെ പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു കൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നല്‍കിയ കത്തില്‍ ഒപ്പില്ല എന്നതു ചൂണ്ടിക്കാട്ടിയാണ് ഗുരുവായൂർ സ്ഥാനാർഥിയുടെ പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർഥിയുടെ പത്രികയും പൂർണമല്ല. ഫലത്തിൽ എൻ ഡി എയ്ക്ക് ഗുരുവായൂരിൽ സ്ഥാനാർഥി ഇല്ലാതായി. സി പി എം സ്ഥാനാര്‍ഥിയായി എന്‍ കെ അക്ബറും മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി കെ എന്‍ എ ഖാദറുമാണ് ഇവിടെ മത്സരിക്കുന്നത്.
തലശ്ശേരിയില്‍ എൻ ഡി എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബി ജെ പി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ പത്രിക തള്ളിയത് ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നല്‍കുന്ന ഫോം എയില്‍ ഒപ്പില്ലെന്ന കാരണത്താലാണ്. സീല്‍ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയില്‍ ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് പത്രിക നല്‍കിയിരുന്നെങ്കിലും ഫോം എ രണ്ടു പേര്‍ക്കും ഒന്നായതിനാല്‍ ഈ പത്രികയും സ്വീകരിച്ചില്ല. പത്രികകൾ തളളിയത് ബി ജെ പിക്ക് കനത്ത തിരിച്ചടിയായ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ദേശീയ നേതൃത്വവും ഇക്കാര്യത്തിൽ ബി ജെ പിയുടെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ നേതാക്കൾ അടക്കമുള്ളവർ ഈ മണ്ഡലത്തിന്റെ പ്രചരണത്തിന് വരാനിരിക്കെ സ്ഥാനാർത്ഥികളുടെ പട്ടിക തള്ളിപ്പോയത് സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയും നാണക്കേടുമായി.
advertisement
'ഫോൺ ഹാക്ക് ചെയ്തു; എന്റെ പേരിൽ വരുന്നു മെസേജുകൾ ശ്രദ്ധിക്കണം': ഫേസ്ബുക്കിൽ പോസ്റ്റുമായി ഷാഹിദ കമാൽ
കേസിന്റെ ഗൗരവം പരിഗണിച്ചാണ് ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കുന്നത്. പത്രിക തള്ളിയത് ചട്ടപ്രകാരമല്ലെന്നും തെറ്റ് പരിഹരിക്കാൻ വരണാധികാരി സമയം അനുവദിച്ചില്ലെന്നുമാണ് പരാതി. ഇത്തരം കേസുകളിൽ ഇടക്കാല ഉത്തരവിന് സാധ്യതയുണ്ട്. അതുണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് ബി ജെ പി തീരുമാനം. പത്രിക തളളിപ്പോയതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സി പി എമ്മിനെ സഹായിക്കാനായി ബി ജെ പി സ്വന്തം സ്ഥാനാർഥിയുടെ പട്ടിക തള്ളാൻ സഹായം ചെയ്തുവെന്നാണ് ആരോപണം. മറിച്ച് യു ഡി എഫ് - ബി ജെ പി ബന്ധത്തിന്റെ തെളിവായി എൽ ഡി എഫും ഇത് ചൂണ്ടിക്കാട്ടുന്നു. മത്സരം കടുത്തതോടെ വിവിധ പത്രിക സംബന്ധിച്ച ആരോപണവും ശക്തമാകുകയാണ്. വോട്ടുകച്ചവട ആരോപണം പണ്ടേ നേരിടുന്ന ബി ജെ പി ക്ക് തെരഞ്ഞെടുപ്പിന് മുൻപ് ഇത് കടുത്ത വെല്ലുവിളിയായി.
ഇടുക്കി ദേവികുളം മണ്ഡലത്തിലും നാലുപേരുടെ നാമനിര്‍ദേശ പത്രിക തള്ളി. എൻ ഡി എയ്ക്കു വേണ്ടി മത്സരിക്കുന്ന എ ഐ എ ഡി എം കെ സ്ഥാനാര്‍ഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പൊന്‍പാണ്ടി, ബി എസ് പിയില്‍ മത്സരിക്കുന്ന തങ്കച്ചന്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്.
മലപ്പുറം കൊണ്ടോട്ടിയിലെ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ പി സുലൈമാന്‍ ഹാജി സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയുടെ പരിശോധന തര്‍ക്കങ്ങളെ തുടര്‍ന്നു മാറ്റി. ജീവിതപങ്കാളി, സ്വത്ത് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചെന്നാണ് ആരോപണം.