ബീച്ചിനോട് ചേർന്ന് തലയുയർത്തി നിൽക്കുന്ന പാറക്കെട്ടുകളും, അതിലൂടെ ആഞ്ഞടിക്കുന്ന തിരമാലകളും, പിന്നിൽ തെളിഞ്ഞു കാണുന്ന നീലാകാശവും ഒരുമിക്കുമ്പോൾ ഏത് ഫോട്ടോഗ്രാഫറുടെയും കണ്ണിന് അത് വിരുന്നൊരുക്കും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും യാത്രാ പ്രേമികൾക്കും അടിമലത്തുറ ഇന്ന് ഒരു 'ഇൻസ്റ്റഗ്രാം ഡെസ്റ്റിനേഷൻ' ആണ്.
സൂര്യോദയത്തിൻ്റെയും അസ്തമയത്തിൻ്റെയും മനോഹരമായ ദൃശ്യങ്ങൾ, പാറക്കെട്ടുകളിലെ ഷൂട്ടുകൾ, തീരദേശ ഗ്രാമത്തിൻ്റെ ലാളിത്യം എന്നിവയെല്ലാം ഇവിടെ ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടുന്നു. ഓരോ സഞ്ചാരിയും പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളും ഈ ബീച്ചിൻ്റെ പ്രശസ്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അടിമലത്തുറയുടെ ടൂറിസം വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നത് സമീപത്തുള്ള ആഴിമല ശിവക്ഷേത്രമാണ്. ക്ഷേത്രത്തോട് ചേർന്നുള്ള കൂറ്റൻ 'ഗംഗാധരേശ്വര' പ്രതിമ തീരദേശത്തെ ഏറ്റവും വലിയ ആകർഷണമായി മാറി. കടലിലേക്ക് നോക്കി നിൽക്കുന്ന ഈ ശിൽപ്പം കാണാനും പശ്ചാത്തലത്തിൽ കടലിൻ്റെ സൗന്ദര്യം ആസ്വദിക്കാനുമായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.
advertisement
വിനോദസഞ്ചാര ഭൂപടത്തിൽ അടിമലത്തുറയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ്, കോവളം ബീച്ച് നവീകരണ പദ്ധതിയുടെ ഭാഗമായി ഈ തീരത്തെ വികസിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വിദേശ സഞ്ചാരികളെയും ആഭ്യന്തര സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കാൻ കഴിയുന്ന ഈ തീരം, കോവളം-ആഴിമല ഇടനാഴിയിലെ ഒരു പ്രധാന കണ്ണിയായി മാറുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്. ഒന്നോ രണ്ടോ വർഷം കൊണ്ട് തിരുവനന്തപുരത്തെ ടൂറിസം കേന്ദ്രങ്ങളുടെ മുൻനിരയിലേക്ക് ഈ ബീച്ച് എത്തിച്ചേരുമെന്നതിൽ സംശയമില്ല. ശാന്തമായ കടൽക്കാഴ്ചകളും, പാറക്കെട്ടുകളുടെ ഭംഗിയും, മത്സ്യബന്ധന ഗ്രാമത്തിൻ്റെ നേർക്കാഴ്ചകളും തേടുന്നവർക്ക് അടിമലത്തുറ എന്നും ഒരു പുതിയ അനുഭവമായിരിക്കും.