വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി ഈ മേഖലകളിൽ വലിയ തോതിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. വ്യവസായ ഇടനാഴികൾ, ലോജിസ്റ്റിക് പാർക്കുകൾ, വെയർഹൗസുകൾ എന്നിവ സ്ഥാപിക്കുന്നതിനായി കിൻഫ്രയും മറ്റ് സർക്കാർ ഏജൻസികളും നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലായി നൂറുകണക്കിന് ഏക്കർ ഭൂമി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. പുത്തൻ സംരംഭങ്ങൾ ഉയരുന്ന തോടുകൂടി കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രാധാന്യമേറുന്ന സാഹചര്യത്തിലാണ് കാരോട് കുടിവെള്ള പദ്ധതി പ്രാവർത്തികമാക്കാൻ ഒരുങ്ങിയത്.
ഭാവിയിൽ വരാനിരിക്കുന്ന വൻകിട വ്യവസായ നിക്ഷേപങ്ങളും അതുവഴി വർദ്ധിക്കുന്ന ജനസാന്ദ്രതയും കണക്കിലെടുത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകാനാണ് ഭരണകൂടത്തിൻ്റെ തീരുമാനം. ഇതിൻ്റെ ആദ്യപടിയായാണ് കാരോട് കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വ്യവസായങ്ങൾക്കും പ്രദേശവാസികൾക്കും ആവശ്യമായ ശുദ്ധജലം തടസ്സമില്ലാതെ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ, വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിക്കുന്ന ഔട്ടർ റിംഗ് റോഡ് യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം നഗരത്തിൻ്റെ വികസനത്തിന് പുതിയ മുഖം കൈവരും.
advertisement
ടൗൺഷിപ്പുകളും വ്യവസായ കേന്ദ്രങ്ങളും വരുന്നതോടെ തിരുവനന്തപുരം ജില്ലയുടെ പ്രധാന വികസന കേന്ദ്രങ്ങളായി നെയ്യാറ്റിൻകര കാട്ടാക്കട ഉൾപ്പടെയുള്ള പ്രദേശങ്ങൾ മാറും. അടിസ്ഥാന സൗകര്യങ്ങളിൽ വരുത്തുന്ന ഈ വിപ്ലവകരമായ മാറ്റങ്ങൾ തെക്കൻ കേരളത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
