മറ്റ് സംസ്ഥാനങ്ങളിലെ വികസന മാതൃകകൾ നേരിട്ട് കണ്ട് പഠിക്കാൻ ജനപ്രതിനിധികളെ അയച്ചത് പ്രധാനമന്ത്രി നേരിട്ടാണെന്ന് മേയർ പറഞ്ഞു. "ചിലപ്പോൾ ഒരധ്യാപകനെപ്പോലെ, ചിലപ്പോൾ ജ്യേഷ്ഠസഹോദരനെപ്പോലെ, മറ്റ് ചിലപ്പോൾ ഒരു പിതാവിനെപ്പോലെ, ചിലപ്പോൾ ലോക നേതാവിനെപ്പോലെ. പല തലങ്ങളിലുള്ള വ്യക്തിത്വമായാണ് പ്രധാനമന്ത്രി ഞങ്ങളോട് സംസാരിച്ചത്. തന്റെ 25 വർഷത്തെ ഭരണപരിചയം അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു," വി.വി. രാജേഷ് പറഞ്ഞു. രാജ്യത്തിന് പ്രഥമ പരിഗണന നൽകണമെന്നും, പിന്നീട് ജനങ്ങൾക്കും സമൂഹത്തിനും പ്രസ്ഥാനത്തിനും ശേഷം മാത്രമേ വ്യക്തിപരമായ കാര്യങ്ങൾക്ക് സ്ഥാനം നൽകാവൂ എന്നുമുള്ള മോദിയുടെ ഉപദേശം തങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
തിരുവനന്തപുരത്തിനായി കോടികളുടെ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്നത് മാധ്യമ പ്രചരണം മാത്രമാണെന്നും, കോർപ്പറേഷന് അർഹമായത് നേടിയെടുക്കുക എന്നതാണ് ലക്ഷ്യമെന്നും മേയർ വ്യക്തമാക്കി. ഭരണത്തിന്റെ ആദ്യഘട്ടത്തിൽ അർഹരായ 2000 പേർക്ക് എത്രയും വേഗം വീട് ലഭ്യമാക്കുന്നതിനായിരിക്കും മുൻഗണന നൽകുക.
45 വർഷത്തെ ഇടത് ഭരണസംവിധാനത്തിൽ നിന്ന് പുതിയ രീതിയിലേക്ക് മാറുമ്പോൾ സ്വാഭാവികമായ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. എങ്കിലും ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാരും പുതിയ ഭരണസമിതിയുമായി സഹകരിക്കുന്നുണ്ടെന്ന് മേയർ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ മാറ്റത്തെ ദേശീയ ബിജെപി നേതൃത്വം അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ സൂചിപ്പിച്ചു.
