45 വയസിന് മുകളിൽ പ്രായമുള്ളവർ കോവിഡ് പ്രതിരോധ വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റും 45 വയസിൽ താഴെ പ്രായമുള്ളവർ ആർ ടി പി സി ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റും കൈയിൽ കരുതണം. തൃശൂരിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ ദേവസ്വങ്ങൾ അംഗീകരിച്ചിട്ടുണ്ട്.
Also Read- തൃശൂർ പൂരം നടത്തിപ്പ് പുനരാലോചിക്കേണ്ടി വരുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
advertisement
പൂരം നടത്തിപ്പിൽ നിന്നും പിൻമാറാനാകില്ലെന്ന് പാറമേക്കാവ് ദേവസ്വം നേരത്തെ വ്യക്തമാക്കിയിരുന്നു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പരിഹാര ക്രിയകൾ തുടങ്ങി കഴിഞ്ഞു. ഇനി മാറ്റാനാവില്ല. പൂരത്തെ തകര്‍ക്കാനാണ് ഡിഎംഒയുടെ ശ്രമം. ഡിഎംഒയുടേത് ഊതി പെരുപ്പിച്ച കണക്കാണ്. ആൾക്കൂട്ടത്തെ നിയന്ത്രിക്കേണ്ടതിന്റ ഉത്തരവാദിത്തം പൊലീസിനാണെന്നും ദേവസ്വം വ്യക്തമാക്കി. പൂരം നടത്തിപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോർഡും വ്യക്തമാക്കിയിട്ടുണ്ട്. ജനപങ്കാളിത്തം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു. പൂരം നടത്തിപ്പിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.
അതിനിടെ, പൂരം നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് തൃശൂര്‍ ജില്ലാ കലക്ടര്‍ കത്തയച്ചു. യോഗം ചേരണമെന്നാണ് കത്തിലെ ആവശ്യം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്താകും സംഭവിക്കുകയെന്ന് തൃശൂര്‍ ഡിഎംഒ പ്രതികരിച്ചു. അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിയെത്തിയേക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്നും ഡി.എം.ഒ വ്യക്തമാക്കിയിരുന്നു.
തൃശൂർ ജില്ലയിൽ രോഗവ്യാപനം അടുത്ത ദിവസങ്ങളിലായി വീണ്ടും വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.2 ആണ്. ഈ സാഹചര്യം കണക്കിലെടുത്താൻ പൂരം നടത്തിപ്പ് പുനരാലോചിക്കണമെന്ന് നിർദേശിക്കുന്നത്. നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് നൽകിയതായും ഡി എം ഒ പറയുന്നു.
