ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിന്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുവെന്ന് മന്ത്രി എം വി ഗോവിന്ദൻ പ്രതികരിച്ചു. ആയുധം താഴെ വയ്ക്കാൻ ഇരു വിഭാഗവും തയ്യാറാകണം. അക്രമികൾക്കെതിരെ സർക്കാർ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.
advertisement
Also Read-Political Murders | ആലപ്പുഴ ജില്ലയില്‍ രണ്ടു ദിവസം നിരോധനാജ്ഞ
അതേസമയം, സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പൂര്‍ണ്ണ പരാജയമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. രണ്ടു കൊലപാതകങ്ങളും ആസൂത്രിതമാണെന്നും ഇത് തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും രമേശ് ചെന്നിത്തല ന്യൂസ് 18നോട് പറഞ്ഞു.
Also Read-Murder | എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍എസ്എസ് എന്ന് SDPI
ആലപ്പുഴയില്‍ കഴിഞ്ഞ 12 മണിക്കൂറിനിടേയാണ് രണ്ട് കൊലപാതകങ്ങൾ നടന്നത്. ശനിയഴ്ച രാത്രി എസ്ഡിപിഐ നേതാവും ഞായറാഴ്ച പുലര്‍ച്ചെ ബിജെപി നേതാവുമാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെയാണ് ശനിയാഴ്ച കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
കെഎസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവും നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് ജില്ലയിൽ ഇന്നും നാളേയും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പതിനൊന്ന് പേർ കസ്റ്റഡിയിലാണ്. കൊലപാതകം നടത്തിയവർ എത്തിയത് ആംബുലൻസിൽ ആണെന്നാണ് വിവരം. എസ്‍ഡിപിഐയുടെ നിയന്ത്രണത്തിലുള്ള ആംബുലൻസ് പൊലീസ് പരിശോധിക്കുന്നുണ്ട്.