എംഎ ഫിലേസഫി അവസാന വർഷ വിദ്യാർഥികളായ ഇരുവരും കഴിഞ്ഞ മൂന്ന് സെമസ്‍റ്ററുകളും പാസായിട്ടില്ല. ഒന്നാം പ്രതിയും പിഎസ്‌സി സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിലെ ഒന്നാം റാങ്കുകാരനുമായ ആർ.ശിവരഞ്ജിത്ത് കേരള സർവകലാശാലയുടെ എംഎ ഫിലോസഫി ആദ്യ സെമസ്റ്റർ പരീക്ഷ രണ്ടു തവണ എഴുതിയിട്ടും ജയിച്ചില്ല. പൊലീസ് റാങ്ക് പട്ടികയിലെ 28–ാം റാങ്കുകാരനായ രണ്ടാം പ്രതി എ.എൻ.നസീമിനും എംഎ ഫിലോസഫി ആദ്യ സെമസ്റ്ററിൽ രണ്ടു ശ്രമം നടത്തിയിട്ടും തോൽവിയായിരുന്നു.
also read: 'സവർണ ഹിന്ദുവിഭാഗങ്ങളിൽ നല്ലൊരു പങ്കും ദരിദ്രർ; ജോലി കിട്ടാനുള്ള സാധ്യത വിരളം': കോടിയേരി
advertisement
പിഎസ്‍സി പരീക്ഷയിൽ ക്രമക്കേടുണ്ടെന്ന ആരോപണങ്ങളും സംശയങ്ങളും വർധിപ്പിച്ചിരിക്കുകയാണ് ഇവരുടെ പിജി മാർക്കുകൾ. കഴിഞ്ഞ വർഷം മേയിൽ നടന്ന ഒന്നാം സെമസ്റ്റർ പരീക്ഷയിൽ ശിവരഞ്ജിത്തിനു ലോജിക് എഴുത്തു പരീക്ഷയ്ക്കു ലഭിച്ചതു പൂജ്യം മാർക്ക്. ഇന്റേണൽ കൂടി ചേർത്തപ്പോൾ നൂറിൽ ആറു മാർക്കായി.
ക്ലാസിക്കൽ ഇന്ത്യൻ ഫിലോസഫി 4, വെസ്റ്റേൺ ഫിലോസഫി:ഏൻഷ്യന്റ് മിഡീവിയൽ ആൻഡ് മോഡേൺ 6.5, മോറൽ ഫിലോസഫി 39 എന്നിങ്ങനെയായിരുന്നു മറ്റു പേപ്പറുകളുടെ മാർക്ക്. ജനുവരിയിൽ ഒന്നാം സെമസ്റ്റർ വീണ്ടും എഴുതിയപ്പോൾ ഈ വിഷയങ്ങൾക്ക് മാർക്ക് യഥാക്രമം 12, 3.5, 46.5 എന്നിങ്ങനെയായി. ലോജിക്കിന് 13 മാർക്കും കിട്ടി. ഒരു പേപ്പർ ജയിക്കാൻ ഇന്റേണൽ ഉൾപ്പെടെ 100 ൽ 50 വേണം.
ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ പരീക്ഷയിൽ ഫിലോസഫിക്കൽ കൗൺസലിങ്: ഇന്ത്യൻ ആൻഡ് വെസ്റ്റേൺ പേപ്പറിന് 15 മാർക്ക് ഇന്റേണൽ ലഭിച്ചതിനാൽ 52 മാർക്ക് നേടി. അതേസമയം കാന്റ് ആൻഡ് ഹെഗൽ പേപ്പറിന് ഇന്റേണലിനു 15 മാർക്ക് ലഭിച്ചിട്ടും 35.5 മാർക്കേ നേടാനായുള്ളൂ. അധ്യാപകരാണ് ഇന്റേണൽ മാർക്ക് നൽകുന്നത്. പിഎസ് സി റാങ്ക് പട്ടികയിലെ 28–ാം റാങ്കുകാരനും കുത്തുകേസ് രണ്ടാം പ്രതിയുമായ നസീം വീണ്ടും അഡ്മിഷൻ നേടി എംഎ ഫിലോസഫിക്കു പഠിക്കുകയാണ്.
2017 ഫെബ്രുവരിയിൽ ഇയാൾ ഒന്നാം സെമസ്റ്റർ പരീക്ഷയെഴുതിയപ്പോൾ ക്ലാസിക്കൽ ഇന്ത്യൻ ഫിലോസഫി 41, വെസ്റ്റേൺ ഫിലോസഫി ഏൻഷ്യന്റ് ആൻഡ് മിഡീവിയൽ 45, ലോജിക് 53, മോറൽ ഫിലോസഫി 18 എന്നിങ്ങനെയായിരുന്നു മാർക്ക്. ലോജിക്കിന് ഇന്റേണൽ മാർക്ക് 10 ആയിരുന്നു.
വളഞ്ഞ വഴിയിൽ പരീക്ഷ കടമ്പ കടക്കാനാണ് ഉത്തരക്കടലാസുകൾ മോഷ്ടിച്ചതെന്നാണ് സൂചന.
