എറണാകുളത്ത് എൻഡിഎയുടെ ദുർബല സ്ഥാനാർത്ഥികൾ സിപിഐഎം-ബിജെപി ഡീലിന്റെ ഭാഗമാണെന്നും നരേന്ദ്ര മോദിയും അമിത് ഷായും പറയുന്നതനുസരിച്ച് പ്രവർത്തിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയെ ജയിപ്പിക്കാൻ സിപിഐഎം നിർത്തിയ സ്ഥാനാർത്ഥിയാണ് എൻ.എം.ആർ. റസാഖ് എന്ന് ആരോപിച്ച അദ്ദേഹം, രാജീവ് ചന്ദ്രശേഖറിനെപ്പോലെ നൂലിൽ കെട്ടിയിറക്കിയ ബിസിനസുകാരിൽ നിന്ന് രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് കോൺഗ്രസിനില്ലെന്നും വ്യക്തമാക്കി.
ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശങ്ങളെയും സതീശൻ രൂക്ഷമായി വിമർശിച്ചു. മുസ്ലിം ആസ്ഥാനമെന്ന് വിളിക്കപ്പെടുന്ന പൊന്നാനിയിൽ നിന്ന് ഹിന്ദു എംഎൽഎമാർ വരുന്നത് കേരളത്തിന്റെ മതസൗഹാർദ്ദത്തിന്റെ സവിശേഷതയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കുന്നത് ബിജെപിയുടെ പതിവ് ശൈലിയാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലകളിൽ മാത്രം സ്വാധീനമുള്ള ട്വന്റി-20 പാർട്ടിയുടെ സ്ഥാനാർത്ഥിത്വവും പലയിടത്തും എൻഡിഎ ഘടകകക്ഷികൾക്ക് സീറ്റ് നൽകിയതും വോട്ടുകൾ പരസ്പരം കൈമാറാനുള്ള ധാരണയുടെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
advertisement
