തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി വിവി രാജേഷ്. ഇത് സാധാരണക്കാരുടെ വിജയമാണെന്നും കഴിഞ്ഞ 5 വർഷം രാവിനെ പകലാക്കി പ്രവർത്തനം നടത്തിയ ബി.ജെപി പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
50 പേരും മേയറാകാൻ യോഗ്യരാണെന്നും എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നുവെന്നും തിരുവന്തപുരത്തെ ജനം ഏൽപ്പിച്ച ഉത്തരവാദിത്തം കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തു സൂക്ഷിക്കുമെന്നും രാജേഷ് പറഞ്ഞു.തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവെച്ച വാഗ്ദാനങ്ങളെല്ലാം സമയബന്ധിതമായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് വിവി രാജേഷിനെ ബിജെപി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ആശാനാഥ് ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ആണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
കൊടുങ്ങാനൂർ ഡിവിഷൻ കൗൺസിലറാണ് വിവിരാജേഷ്. ഇത് രണ്ടാം തവണയാണ് കൗൺസിലറാകുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറിയുമാണ് വിവി രാജേഷ്
