അതേസമയം, യോഗ്യത ഇല്ലാത്ത കമ്പനിയെയാണ് ബയോ മൈനിംഗ് നടത്താൻ നിയമിച്ചതെന്ന് മുൻ മേയർ ടോണി ചമ്മിണി ആരോപിച്ചു. കമ്പനിയെ നിയമിച്ചതിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യമുണ്ട്. വൈക്കം വിശ്വന്റെ മകളുടെ ഭർത്താവിന്റെ കമ്പനിക്കാണ് കരാർ നൽകിയത്. അന്വേഷണത്തിന് മുന്നേ തെളിവ് നശിപ്പിച്ചെന്നും ന്യൂസ് 18 സൺഡ ഡിബേറ്റിൽ മുൻ മേയർ കുറ്റപ്പെടുത്തി.
അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണ വിധേയമായി. വൈകുന്നേരത്തോടെ തീ പൂർണമായും അണയ്ക്കാനാകുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മന്ത്രി പി രാജീവ് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് മാസ്ക് വച്ച് പുറത്തിറങ്ങാമെന്നുമാണ് നിർദേശം. നഗരത്തിലെ മാലിന്യ നീക്കത്തിനു താൽകാലിക നടപടി തുടങ്ങാൻ കാെച്ചി കോർപ്പറേഷന് നിർദേശം നൽകി.
advertisement
Also Read- കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം; അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് ദേഹാസ്വാസ്ഥ്യം
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തത്തെ തുടർന്നുണ്ടായ പുക കൊച്ചി നഗരത്തിലേക്ക് കൂടി വ്യാപിച്ച സാഹചര്യത്തിലാണ് വ്യവസായ മന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നത്. ബ്രഹ്മപുരത്ത് നാലു ദിവസമായി തുടരുന്ന തീപിടുത്തം നിയന്ത്രണ വിധേയമായതായി യോഗത്തിന് ശേഷം പി രാജീവ് വിശദീകരിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ പുറത്തിറങ്ങരുത്. മറ്റുള്ളവർക്ക് മാസ്ക് ധരിച്ചു പുറത്തിറങ്ങാം. ബ്രഹ്മപുരത്ത് രണ്ട് ഓക്സിജൻ പാർലറുകൾ സജ്ജീകരിച്ചതായും മന്ത്രി അറിയിച്ചു.
നഗരത്തിലെ മാലിന്യ നീക്കത്തിന് താൽക്കാലിക നടപടി തുടങ്ങാൻ യോഗം നിർദേശം നൽകി. വീടുകളിൽ നിന്നുള്ള മാലിന്യം മറ്റെവിടെയെങ്കിലും ശേഖരിക്കും. ഒരാഴ്ചക്കുള്ളിൽ ഇത് ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകാൻ നീക്കം നടത്തും. പഞ്ചായത്ത് അധികാരപരിധിയിലാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. അതിനാൽ ബ്രഹ്‌മപുരത്ത് ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇടപെടുന്നതിന് കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. തീപിടുത്തത്തിൽ അട്ടിമറിയുണ്ടോയെന്ന് പോലീസ് അന്വേഷിക്കട്ടെ എന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും പി രാജീവ് പറഞ്ഞു.