കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തിൽ പടർന്ന് തീയും പുകയും കെടുത്താൻ ശ്രമിക്കുന്നതിനിടെ 20 അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് ദേഹാസ്വസ്ഥ്യം. ഛര്‍ദി അനുഭവപ്പെട്ട ഒരു സേനാംഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിൽ നിന്ന് 23 ഫയർ യൂണിറ്റുകളാണു ബ്രഹ്മപുരത്തെ തീയണയ്ക്കാൻ ശ്രമിക്കുന്നത്.
അതേസമയം പുകയുയർത്തുന്ന പ്രശ്നങ്ങൾ കാരണം ജനങ്ങൾ ഞായറാഴ്ച പരമാവധി വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് നിർദേശം. ശ്വാസതടസ്സം ഉൾപ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിന് എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read-ബ്രഹ്മപുരത്തെ പുക കൂടുതൽ ഭാഗത്തേക്ക്; ദേശീയ പാതയിലും പുക പടരുന്നു
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പ്രായമായവർ , അസുഖം ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. ബ്രഹ്മപുരത്ത് രണ്ട് ഓക്സിജൻ പാർലറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ന് വൈകുന്നേരത്തോടെ തീ പൂർണമായും കെടുത്താനാകുമെന്ന് മന്ത്രി അറിയിച്ചു. ഫീൽഡ് ആരോഗ്യപ്രവർത്തകർ ഉണ്ടാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് രണ്ട് കൺട്രോൾ യൂണിറ്റുകൾ ആരംഭിക്കുന്നതായി മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.