ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ എറണാകുളം സ്വദേശിയായ കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ 21 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പോലീസിനും കോടതി നടപടികൾക്കും എതിരെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കിൽ പ്രതികരണം നടത്തിയിരുന്നു. ഈ പോസ്റ്റാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മയിൽ ഷെയർ ചെയ്തത്.
advertisement
ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി ഉൾപ്പെടെയുള്ള നേതാക്കൾ റംലയ്ക്കെതിരെ നടപടി എടുക്കാത്തതിൽ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. റംലക്കെതിരെ നടപടി എടുക്കാതിരിക്കാൻ പൊലീസിൽ കടുത്ത സമ്മർദ്ദം നടക്കുന്നതായി എൻ ഹരി ന്യൂസ് 18 നോട് പറഞ്ഞു. ആശ്ചര്യജനകമായ സംഭവമാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത് എന്നും ഹരി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ് എന്നാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് പറയുന്നത്. വിഷയം തന്റെ മുന്നിൽ എത്തിയിട്ടില്ല എന്നാണ് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി തുടർനടപടി എടുക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പരിശോധിച്ചു വരികയാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് വ്യക്തമാക്കി. പൊലീസിൽ വിശദമായ അന്വേഷണം നടന്നുവരുന്നു എന്നും ഡിവൈഎസ്പി പറഞ്ഞു. പോലീസിനെതിരെ വിമർശനം ഉന്നയിച്ചു നടത്തിയ പോസ്റ്റ് ഒരു പോലീസ് ഉദ്യോഗസ്ഥ തന്നെ ഷെയർ ചെയ്തു എന്നത് പ്രാഥമികമായ അച്ചടക്ക ലംഘനമായി കണക്കാക്കുന്നു. ഇതുകൂടാതെ സമീപകാലത്ത് പോപ്പുലർ ഫ്രണ്ടിന് പോലീസിലുള്ള ബന്ധം ഏറെ വിവാദമായിരുന്നു.
Also Read- SDPI യ്ക്ക് RSS പ്രവർത്തകരുടെവിവരം ചോർത്തിയ പൊലീസുകാരന് സസ്പെൻഷൻ
ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയതിന് തൊടുപുഴ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വന്നിരുന്നു. പോലീസിൽനിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള കടുത്ത നടപടിയാണ് അന്ന് സ്വീകരിച്ചത്. മൂന്നാർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കും പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി നടപടിയെടുത്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിതാ എഎസ്ഐയും ഈരാറ്റുപേട്ട സ്വദേശിനിയുമായ റംല ഇസ്മയിൽ വിവാദ പോസ്റ്റ് ഷെയർ ചെയ്തത് എന്നതാണ് ശ്രദ്ധേയം. സംഭവത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധം അടക്കം നടത്താനാണ് തീരുമാനമെന്ന് ബിജെപി മധ്യ മേഖല പ്രസിഡന്റ് എൻ ഹരി വ്യക്തമാക്കി. സംഭവം വിവാദമായതോടെ ഫേസ്ബുക്കിൽ നിന്നും റംല പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.