ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തി ഹാദിയ ആയി മാറിയ അഖിലയുടെ ഷഫീൻ ജഹാൻ എന്ന വ്യക്തിയുമായുള്ള വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതി വിധി റദ്ദ് ചെയ്തുകൊണ്ട് ഭർത്താവുമൊത്ത് ജീവിക്കുവാൻ സുപ്രീം കോടതി 2018 ൽ അനുവാദം നൽകിയിരുന്നു.
ബാച്ചിലർ ഓഫ് ഹോമിയോപ്പതി മെഡിസിൻ ആൻഡ് സർജറി (ബിഎച്ച്എംഎസ് ) പാസായ മകൾ വിവാഹ ശേഷം മലപ്പുറത്ത് ഒരു ക്ലിനിക്ക് ആരംഭിച്ചിരുന്നു എന്ന് അശോകൻ ഹർജിയിൽ പറയുന്നു. എ എസ് സൈനബ എന്ന വ്യക്തിയും മർക്കാസുൽ ഹിദായ, സത്യശരണി എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ക്ലിനിക്ക് സ്ഥിതിചെയ്തിരുന്നത് എന്നും പറയുന്നു .
advertisement
മകളുടെ കാര്യങ്ങളിൽ ആശങ്കാകുലരായിരുന്ന അശോകനും ഭാര്യയും ഹാദിയയെ ഇടയ്ക്കിടെ ബന്ധപ്പെടുകയും ക്ലിനിക്കിൽ നേരിട്ട് പോയി കാണുകയും ചെയ്തിരുന്നു. അടുത്തിടെ ഷഫീനുമായി തനിക്ക് ഇനി യാതൊരു ബന്ധവുമില്ല എന്നും ഷഫീൻ ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ലെന്നും ഹാദിയയുടെ അമ്മയോട് അവൾ പറഞ്ഞിരുന്നു എന്നും അതുകൊണ്ടു തന്നെ ഹാദിയയുടെ കാര്യത്തിൽ തങ്ങൾക്ക് നല്ല ആശങ്ക ഉണ്ടെന്നും അശോകൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒരു മാസമായി മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ഡിസംബർ 3 ന് അശോകൻ മകളുടെ ക്ലിനിക്കിൽ എത്തി.അത് പൂട്ടിക്കിടക്കുകയായിരുന്നു. സമീപവാസികളോട് തിരക്കിയെങ്കിലും അവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇത് തന്റെ ഭയം ഇരട്ടിയാക്കിയതായും അശോകൻ പറയുന്നു. സൈനബയുടെയും ഷഫീൻ ജഹാന്റെയും തടവിൽ ആണ് തന്റെ മകളെന്നും അശോകൻ ഭയക്കുന്നുണ്ട്.
ഹാദിയ തടങ്കലിൽ ആണെന്നും സ്വതന്ത്രയാക്കി കോടതിയിൽ ഹാജരാക്കണമെന്നും അശോകന്റെ അഭിഭാഷകൻ സി രാജേന്ദ്രൻ ആവശ്യപ്പെട്ടു.