രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നത് സുതാര്യമാക്കാൻ 2018ലെ പൊതു ബജറ്റിലാണ് ഇലക്‌ടറൽ ബോണ്ട് സ്കീം കേന്ദ്ര സർക്കാർ കൊണ്ടുവന്നത്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്മാരുടെ വിവരാവകാശത്തെയും അഭിപ്രായപ്രകടനത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെയും ഇലക്‌ട്രൽ ബോണ്ടുകൾ ലംഘിക്കുന്നതായി ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിൽ രാഷ്ട്രീയ സ്വകാര്യതയ്ക്കുള്ള പൗരൻ്റെ അവകാശവും ഉൾപ്പെടുന്നു. രാഷട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിന്റെ വിശദാംശങ്ങളറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. പദ്ധതിയുടെ സുതാര്യതയും നിയമസാധുതയും പരിശോധിച്ചാണ് സുപ്രീംകോടതി വിധി പറഞ്ഞത്.
advertisement
കള്ളപ്പണം തടയാൻ എന്ന പേരിൽ വിവരാവകാശം തടസപ്പെടുത്താൻ കഴിയില്ല. സംഭാവന നൽകുന്നവർക്ക് സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ സ്വാധീനം ഉണ്ടാകും എന്നും കോടതി നിരീക്ഷിച്ചു. കള്ളപ്പണം നിയന്ത്രിക്കാനുള്ള ഏക മാർഗം ഇലക്ടറല്‍ ബോണ്ടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബാങ്കുകളോട് ഇലക്ടറൽ ബോണ്ടുകൾ വിതരണം ചെയ്യുന്നത് നിർത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള റിപ്പോർട്ട് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് (എസ്ബിഐ) കോടതി ആവശ്യപ്പെട്ടു.
ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള സംഭാവനകളുടെ വിശദാംശങ്ങളും സംഭാവനകൾ സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ വിശദാംശങ്ങളും മാർച്ച് ആറിനകം എസ്ബിഐ നൽകണമെന്നും കോടതി പറഞ്ഞു. മാർച്ച് 31-നകം ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.