കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പേര് നൽകിയിരുന്നില്ല. പേരില്ലാത്ത ജനന സർട്ടിഫിക്കറ്റ് സ്കൂൾ സ്വീകരിക്കാൻ തയാറായില്ല. അമ്മയോടൊപ്പമാണ് 4 വയസ്സുള്ള കുട്ടി കഴിയുന്നത്. പേരു നിശ്ചയിച്ച് അമ്മ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചെങ്കിലും മാതാപിതാക്കൾ ഇരുവരും ഹാജരാകണമെന്ന് രജിസ്ട്രാർ നിഷ്കർഷിച്ചു. എന്നാൽ, മറ്റൊരു പേരു നൽകണമെന്നു പിതാവ് ആവശ്യപ്പെട്ടതോടെ തർക്കമായി. ഭാര്യ കുടുംബക്കോടതിയെ സമീപിച്ചെങ്കിലും രജിസ്ട്രേഷനു നടപടിയുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Also Read- കുഞ്ഞുകാര്യങ്ങൾക്ക് വലിയ കേസ്: പൊലീസിന് സാമാന്യബോധം വേണമെന്ന് ഹൈക്കോടതി
advertisement
കുട്ടിക്ക് പേര് വേണമെന്നത് തർക്കമില്ലാത്ത കാര്യമാണെന്ന് കോടതി പറഞ്ഞു. തർക്കം തീർക്കാൻ കുട്ടിക്ക് അമ്മ നൽകിയ പേരിനൊപ്പം അച്ഛന്റെ പേരും ചേർക്കാൻ കോടതി നിർദേശം നൽകി. കുട്ടി ഇപ്പോൾ അമ്മക്കൊപ്പം കഴിയുന്നതിനാൽ അവർക്ക് ഇഷ്ടപ്പെട്ട പേരിനു മുൻഗണന നൽകാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഈ പേരിൽ ഹർജിക്കാരിക്ക് പുതിയ അപേക്ഷ നൽകാം. മാതാപിതാക്കൾ 2 പേരുടെയും അനുമതി നിഷ്കർഷിക്കാതെ പേര് രജിസ്റ്റർ ചെയ്യാൻ രജിസ്ട്രാർക്കും കോടതി നിർദേശം നൽകി
ജനന മരണ രജിസ്ട്രേഷൻ വ്യവസ്ഥകളിൽ ‘പേരന്റ്’ എന്നാൽ, മാതാവോ പിതാവോ മാത്രമാണെന്നും ചില അപൂർവ സന്ദർഭങ്ങളിൽ മാത്രമാണ് ഇരുവരും ഒന്നിച്ച് എന്ന രീതിയിൽ പരാമർശിക്കുന്നതെന്നും കോടതി പറഞ്ഞു. അതിനാൽ, മാതാപിതാക്കളിൽ ഒരാൾക്ക് കുട്ടിയുടെ പേര് രജിസ്റ്റർ ചെയ്യാനാവും. തിരുത്തണമെങ്കിൽ മറ്റെയാൾക്ക് നിയമ നടപടി സ്വീകരിക്കാം.
കുട്ടിയുടെ കസ്റ്റഡി അവകാശമുള്ള രക്ഷിതാവിന് പേര് തിരുത്താമെന്ന 2016 ലെ സർക്കുലറും ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന സർക്കാരിന് ഇത്തരമൊരു സർക്കുലർ ഇറക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് നടപടി.
(കുട്ടിയുടെ സ്വകാര്യത മാനിച്ച് പേരു പരാമർശിക്കുന്നില്ല)
Summary: Kerala High Court invoked its parens patriae jurisdiction to select the name of a child, caught in a dispute between her estranged parents with respect to what her name should be.