ചെന്നൈ: അരിക്കൊമ്പൻ ആനയെ കേരളത്തിന് കൈമാറണം എന്ന ഹർജി ചെന്നൈ ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയാണ് ചെന്നൈ ഹൈക്കോടതിയുടെ നിരാകരിച്ചത്. വനം വകുപ്പുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആനയെ എവിടെ വിടണമെന്ന കാര്യത്തില്‍ തമിഴ്നാട് വനം വകുപ്പിന് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. നിലവിൽ അരിക്കൊമ്പനുള്ള സ്ഥലത്ത് നിന്ന് മാറ്റേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ചിന്റെ നടപടി. അരിക്കൊമ്പന് തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി പറഞ്ഞു.
advertisement
കേരളത്തിലെ മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തിൽ അരിക്കൊമ്പൻ ആനയെ തുറന്നുവിടണമെന്ന ആവശ്യവും മദ്രാസ് ഹൈക്കോടതി നിരസിച്ചു. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലെ കമ്പം മേഖലയിലെത്തിയ അരിക്കൊമ്പൻ ആനയെ വനംവകുപ്പ് പിടികൂടി തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു. ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലാത്തതിനാൽ മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തിൽ ആനയെ എത്തിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള റബേക്ക ജോസഫാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ കേസ് ഫയൽ ചെയ്തത്.
അരിക്കൊമ്പന് ഇടുക്കിയിൽ സ്മാരകം; എട്ടടി ഉയരമുള്ള പ്രതിമ നിർമിച്ചത് കഞ്ഞിക്കുഴിയിലെ വ്യാപാരി
ജസ്റ്റിസുമാരായ സതീഷ് കുമാർ, ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ കളക്കാട്- മുണ്ടന്തുറയിൽ ആന ആരോഗ്യവാനാണെന്നും അവയുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വനംവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചു. ഇത് അംഗീകരിച്ച് ആനയെ എവിടെ വിടണമെന്ന് തീരുമാനിക്കാൻ വനംവകുപ്പിന് അധികാരമുണ്ടെന്നും ഈ ഹര്‍ജിയില്‍ കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടി ജഡ്ജിമാർ ഹര്‍ജി തള്ളി.
അരിക്കൊമ്പൻ ആനയെ വില്ലനായി ചിത്രീകരിച്ച് അപകീർത്തികരമായി വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനാൽ ഇത്തരം പ്രചാരണങ്ങൾ നിരോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിക്കാരിയുടെ ആവശ്യം അംഗീകരിക്കാൻ വിസമ്മതിച്ച ജഡ്ജിമാർ, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയെയും മാധ്യമങ്ങളെയും പ്രതികളാക്കി കേസ് തുടരാം എന്നും ഇതിൽ പൊതു ഉത്തരവ് കോടതിക്ക് പുറപ്പെടുവിക്കാനാകില്ലെന്നും വ്യക്തമാക്കി.