ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സിബിഐക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു സുപ്രീംകോടതിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കോടതി വാദം കേള്‍ക്കണമെന്നാണ് ആവശ്യം. എന്നാൽ, തുടർച്ചയായി രണ്ടു ദിവസം വാദം കേൾക്കാനുള്ള സൗകര്യം പരിഗണിക്കുമ്പോൾ മേയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു.
കേസില്‍ സിബിഐക്ക് താത്പര്യമില്ലെന്ന് വി എം സുധീരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് കോടതിയില്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് കേസിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എസ് വി രാജു അറിയിച്ചത്. കേസ് വാദത്തിനെടുക്കുന്നതിൽ സിബിഐക്കു താൽപര്യമില്ലെന്ന ആരോപണം ശരിയല്ലെന്നും ഏതു ദിവസവും തയാറാണെന്നും അന്വേഷണ ഏജൻസിക്കുവേണ്ടി ഹാജരായ വൻസജ ശുക്ല പറഞ്ഞു.
advertisement
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചവരുടെ ഹര്‍ജികളുമാണ് സുപ്രീം കോടതിയിലുള്ളത്.