ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും രാജ്യത്തെ മറ്റ് പൗരന്മാർക്ക് ലഭിക്കുന്ന എല്ലാ കേന്ദ്ര നിയമങ്ങളുടെയും ആനുകൂല്യങ്ങളും ഇപ്പോൾ ജമ്മു-കശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾക്കും ലഭിക്കുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഇരുപതിലധികം ഹർജികളാണ് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കിഷൻ കൗൾ, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ച്, ഭരണഘടനാപരമായി ചില സുപ്രധാന ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ട്.
advertisement
ആർട്ടിക്കിൾ 370 എന്നത് ഭരണഘടനയുടെ ഭേദഗതി അധികാരത്തിന് അതീതമായ നിയമമാണോ എന്ന ചോദ്യമാണ് ഹർജികൾ പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ചോദിച്ചത്. ആർട്ടിക്കിൾ 370 ഒരു താൽക്കാലിക വ്യവസ്ഥയായിരുന്നു എന്നതാണ് സർക്കാർ നീക്കത്തെ ന്യായീകരിക്കുന്നവർ പറയുന്ന ഒരു വാദം. ‘ജമ്മു-കശ്മീർ സംസ്ഥാനവുമായി ബന്ധപ്പെട്ട താൽക്കാലിക വ്യവസ്ഥകൾ’ എന്നതാണ് ആർട്ടിക്കിൾ 370 ന്റെ തലക്കെട്ട് എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ ഭരണഘടനാ അസംബ്ലിയുടെ ശുപാർശ പ്രകാരം ഈ ആർട്ടിക്കിളിലെ വ്യവസ്ഥകളിൽ രാഷ്ട്രപതിക്ക് കൂട്ടിച്ചേർക്കലുകളോ ഒഴിവാക്കലുകളോ ഭേദഗതികളോ പ്രഖ്യാപിക്കാമെന്നും ക്ലോസ് 3 യിൽ പറയുന്നുണ്ടെന്ന കാര്യവും ഇവർ എടുത്തു പറയുന്നു. ഭരണഘടനാപരമായ അവകാശങ്ങൾക്കുള്ളിൽ നിന്നു കൊണ്ടു തന്നെയാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത് എന്നാണ് സർക്കാരിന്റെ വാദം.
എങ്കിലും, “താത്കാലികം” എന്ന വാക്ക് വ്യത്യസ്തമായി വ്യാഖ്യാനിച്ചാണ് ഹർജിക്കാർ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കുന്നത് .ആർട്ടിക്കിൾ 370 ലെ ക്ലോസ് 3 പ്രകാരം, ജമ്മു കശ്മീരിലെ ഭരണഘടനാ അസംബ്ലിയുടെ ശുപാർശയില്ലാതെ ആർട്ടിക്കിൾ 370 ൽ മാറ്റമോ ഭേദഗതിയോ നടത്താൻ കഴിയില്ല എന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, 1957 ജനുവരി 26-ന് ജമ്മു-കശ്മീർ ഭരണഘടന (Constitution of Jammu and Kashmir) പ്രാബല്യത്തിൽ വന്ന ശേഷം സംസ്ഥാനത്തെ ഭരണഘടനാ അസംബ്ലി ഇല്ലാതായി എന്നതാണ് വസ്തുത. എന്നാൽ, ജമ്മു കശ്മീരിലെ ഭരണഘടനാ അസംബ്ലിയുടെ അഭാവത്തിൽ 370-ാം വകുപ്പിന്റെ താത്കാലിക സ്വഭാവം മാറിയെന്നായിരുന്നു കപിൽ സിബൽ സുപ്രീംകോടതിയിൽ പറഞ്ഞത്. ആർട്ടിക്കിൾ 370 ഭേദഗതി ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള ഒരു ബില്ലും നിയമസഭയിൽ അവതരിപ്പിക്കാൻ കഴിയില്ലെന്നും കപിൽ വാദിച്ചു. ഇത്തരം വാദങ്ങൾക്കെല്ലാം സുപ്രീംകോടതി എന്തു മറുപടി പറയും എന്നാണ് ഇനി അറിയേണ്ടത്.