നിർജ്ജലീകരണത്തിന്റെയും പുനർനിർമ്മാണത്തിന്റെയും ഫലമായി ഒട്ടകങ്ങളുടെ വൃക്കകളിലെ ജീനുകളിൽ ആയിരക്കണക്കിന് മാറ്റങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തി. വൃക്കകളിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോളിന്റെ അളവ് ശരീരത്തിന് ആവശ്യമായ വെള്ളം ലാഭിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. വൃക്കയുടെ ഭിത്തികളിൽ കൊളസ്ട്രോൾ കുറയുന്നത്, വൃക്കകളിലെ ജലം വീണ്ടും ആഗിരണം ചെയ്യാനും ഉയർന്ന സാന്ദ്രതയുള്ള മൂത്രം ഉത്പാദിപ്പിക്കാനും സഹായിക്കും. ഇത് ശരീരത്തിൽ നിന്ന് പുറത്തേക്ക് കളയുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കും. വ്യത്യസ്ത സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഗവേഷകർ ഫലം സാധൂകരിച്ചത്.
advertisement
ദുരഭിമാനക്കൊല | ഡൽഹിയിൽ 23കാരൻ കൊല്ലപ്പെട്ടു; ഭാര്യയ്ക്ക് അഞ്ചുതവണ വെടിയേറ്റു
'ഞങ്ങളുടെ അറിവ് അനുസരിച്ച്, വൃക്കയിലെ ജലസംരക്ഷണവുമായി കൊളസ്ട്രോളിന്റെ അളവ് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത് ഇതാദ്യമാണെന്ന്' - പഠനത്തിന്റെ മുഖ്യ രചയിതാക്കളായ ഫെർണാണ്ടോ അൽവിറ ഐറൈസോസ്, ബെഞ്ചമിൻ ടി. ഗില്ലാർഡ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ മൃഗങ്ങളിലെ ജലനിയന്ത്രണ സംവിധാനം മനസ്സിലാക്കുന്നതിൽ ഏറ്റവും പുതിയ ഗവേഷണങ്ങൾ വിലപ്പെട്ടതാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. പഠനത്തിന്റെ കണ്ടെത്തലുകൾ ജൂൺ 23ന് കമ്മ്യൂണിക്കേഷൻ ബയോളജി ജേണലിൽ പ്രസിദ്ധീകരിച്ചു.
ഏകദേശം 3,000 മുതൽ 6,000 വർഷം മുമ്പ് മുതൽ അറേബ്യൻ ഉപദ്വീപുകളിൽ വളർത്തപ്പെട്ടിരുന്ന മൃഗമാണ് ഒട്ടകങ്ങൾ. അറേബ്യൻ പെനിൻസുല, ഇറാൻ, വടക്ക്, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലെ മരുഭൂമികളിലും അർദ്ധ മരുഭൂമി പ്രദേശങ്ങളിലുമാണ് ഒട്ടകങ്ങളെ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ ദൈനംദിന ജീവിതത്തിൽ സഹായിക്കുന്ന ഒരു മൃഗമാണ് ഒട്ടകം. ഭാരം ചുമക്കുന്നതിനും പാൽ, മാംസം, സവാരി, തുടങ്ങിയ ആവശ്യങ്ങൾക്കുമാണ് ആളുകൾ ഒട്ടകങ്ങളെ പ്രധാനമായും ഉപയോഗിക്കുന്നത്.
'മരുഭൂമിയിലെ കപ്പൽ' എന്നാണ് ഒട്ടകങ്ങൾ അറിയപ്പെടുന്നത്. ശരീരഭാരത്തിന്റെ 40% വരെ ജലനഷ്ടം സഹിക്കാൻ ഒട്ടകങ്ങൾക്ക് പ്രത്യേക കഴിവുണ്ട്. മണലിൽ പുതഞ്ഞ് പോകാത്ത പരന്ന പാദങ്ങളും, രണ്ടു നിര പീലികളുള്ള കൺപോളകളും, ആവശ്യാനുസൃതം തുറക്കാനും അടയ്ക്കാനും കഴിവുള്ള നാസാദ്വാരങ്ങളും മരുഭൂമിയിലെ സാഹചര്യങ്ങൾക്ക് ഇവയെ സജ്ജരാക്കുന്നു. ഒട്ടകങ്ങൾ ഏകദേശം 40 മുതൽ 50 വർഷം വരെ ജീവിക്കും. പൂർണ്ണ വളർച്ചയെത്തിയ ഒരു ഒട്ടകത്തിന് തോൾ വരെ ആറടി ഒരിഞ്ച് നീളം കാണും.