ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പ്രമുഖ സ്ഥലങ്ങളില്‍ നിന്ന് 64 ഫാസ്റ്റ് ഫുഡ് സാമ്പിളുകളും, ഭക്ഷണ ഇനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന മൂന്ന് ജോഡി കയ്യുറകളും ഗവേഷണ സാമ്പിളുകളായി പരിശോധിച്ചു. ഈ സാമ്പിളുകളില്‍ അപകടകരമായേക്കാവുന്ന 11 രാസവസ്തുക്കളില്‍ 10 എണ്ണത്തിന്റെ സാന്നിധ്യം കണ്ടെത്തി.
അപകടകരമായ രാസവസ്തുക്കളില്‍ എന്‍ഡോക്രൈന്‍ സിസ്റ്റത്തെ തകരാറിലാക്കുന്ന സംയുക്തങ്ങളുടെ ഒരു കൂട്ടം ഫത്തലേറ്റ്‌സ് (phthalates - ഫത്താലിക് ആസിഡ് അടങ്ങിയ ഒരു തരം ഉപ്പ്) ഉള്‍പ്പെടുന്നുവെന്നും പരിശോധനയില്‍ തെളിഞ്ഞു. മറ്റ് പ്ലാസ്റ്റിസൈസറുകള്‍ അല്ലെങ്കില്‍ ഫത്തലേറ്റുകള്‍ക്ക് പകരമായി ഉപയോഗിക്കുന്ന സംയുക്തങ്ങളും ഭക്ഷ്യവസ്തുക്കളില്‍ കണ്ടെത്തി. ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധാരണയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ അപകടകാരികളാണ്. പോളിമറുകള്‍ മൃദുവാക്കാന്‍ നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്ന രാസ സംയുക്തങ്ങളാണ് ഈ പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്നത്.
advertisement
പ്ലാസ്റ്റിക്കിലുള്ള ഫത്തലേറ്റുകളും അതിന്റെ പ്ലാസ്റ്റിസൈസറിനൊടൊപ്പമുള്ള രാസവസ്തുക്കളും അത് സമ്പര്‍ക്കം പുലര്‍ത്തുന്ന ഭക്ഷണങ്ങളിലേക്ക് എളുപ്പത്തില്‍ നീങ്ങുന്നു എന്നതാണ് ആശങ്ക. തങ്ങള്‍ പരിശോധിച്ച ഫാസ്റ്റ് മീല്‍സില്‍, 70% നും 86% നും ഇടയില്‍ ഏതെങ്കിലും തരത്തിലുള്ള ഫത്തലേറ്റുകള്‍ അല്ലെങ്കില്‍ പ്ലാസ്റ്റിസൈസര്‍ ഉണ്ടായിരുന്നുവെന്ന് പഠനത്തിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ജേണല്‍ ഓഫ് എക്‌സ്‌പോഷര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എപ്പിഡെമിയോളജിയിലാണ് ഈ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ്‌ഡോക്ടറല്‍ ഗവേഷകയായ ലാരിയ എഡ്വേര്‍ഡ്‌സ് പറയുന്നതനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഭക്ഷണത്തിനും ഫാസ്റ്റ് ഫുഡുകളിലും പ്ലാസ്റ്റിസൈസിങ് കെമിക്കലുകള്‍ (Plasticizing chemical) രാസവസ്തുക്കള്‍ 'വ്യാപകമാണ്' എന്നാണ്. ''കണ്ടെത്തല്‍ അര്‍ത്ഥമാക്കുന്നത് പല ഉപഭോക്താക്കള്‍ക്കും അവരുടെ ഭക്ഷണത്തോടൊപ്പം ദോഷകരമായ രാസവസ്തുക്കളും ലഭിക്കുന്നു എന്നാണ്. ഈ അപകടകരമായ പദാര്‍ത്ഥങ്ങളെ ഭക്ഷണ വിതരണത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശക്തമായ നിയന്ത്രണങ്ങള്‍ ആവശ്യമാണ്,'' ലാരിയ എഡ്വേര്‍ഡ്‌സ് പറഞ്ഞു.
ഈ പദാര്‍ത്ഥങ്ങളെല്ലാം ശരിയായി പരിശോധിച്ചിട്ടില്ലാത്തതിനാല്‍, മനുഷ്യന്റെ ആരോഗ്യത്തിന് അവ സൃഷ്ടിച്ചേക്കാവുന്ന അപകടസാധ്യതകൾ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
