ദീര്‍ഘകാല കോവിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ ക്ഷീണം, കഠിനാധ്വാനത്തിനു ശേഷമുള്ള അസ്വാസ്ഥ്യങ്ങള്‍, വിറയല്‍ എന്നിവയാണെന്ന് പഠനത്തില്‍ കണ്ടെത്തി. ചൊറിച്ചില്‍, ആര്‍ത്തവചക്രത്തിലെ മാറ്റങ്ങള്‍, ലൈംഗിക ശേഷിയില്ലായ്മ, ഹൃദയമിടിപ്പ്, ഓര്‍മ്മക്കുറവ്, കാഴ്ച മങ്ങല്‍, വയറിളക്കം എന്നിവയാണ് മറ്റ് ചില ലക്ഷണങ്ങള്‍.
ഓൺലൈൻ സർവേയിലൂടെയാണ് ഗവേഷകർ ഇത് സംബന്ധിച്ചുള്ള പഠനം നടത്തിയത്. ഇതില്‍ രോഗലക്ഷണങ്ങളുടെ സ്വഭാവ സവിശേഷതകള്‍ കണ്ടെത്തുന്നതിനായി തയ്യാറാക്കി ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 10 അവയവങ്ങളെ ദീര്‍ഘകാല കോവിഡ് ബാധിക്കുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി. മൂന്നിലൊന്ന് രോഗികളെ കുറഞ്ഞത് ആറുമാസക്കാലം ദീര്‍ഘകാല കോവിഡ് ബാധിക്കുന്നുണ്ട്. മൊത്തം 2,454 പേര്‍ക്ക് ആറുമാസത്തിലധികം നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങളുണ്ടായിരുന്നു. ശരാശരി 9.1 അവയവ സംവിധാനങ്ങളിലായി 55.9 ലക്ഷണങ്ങളാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. ഏഴാം മാസത്തില്‍ ശരാശരി 13.8 ലക്ഷണങ്ങളാണ് രോഗികള്‍ക്ക് അനുഭവപ്പെട്ടതെന്നും പഠനം വ്യക്തമാക്കുന്നു.
advertisement
നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കാര്‍ഡിയോവാസ്‌കുലര്‍, റെസ്പിറേറ്ററി ഫംഗ്ഷന്‍ ടെസ്റ്റുകളില്‍ നിന്ന്, ദീര്‍ഘകാല കോവിഡ് ബാധിതരായ രോഗികളെ കണ്ടെത്തുന്നതിനുള്ള ക്ലിനിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിപുലീകരിക്കണമെന്ന് ഗവേഷകര്‍ ആവശ്യപ്പെട്ടു.
വൈറസ് ബാധിച്ച് 16 മാസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ആളുകളുണ്ടെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ (യുസിഎല്‍) ന്യൂറോ സയന്റിസ്റ്റും മുതിര്‍ന്ന ഗവേഷകയുമായി അഥീന അക്രാമി പറഞ്ഞു. ''പതിനായിരക്കണക്കിന് ദീര്‍ഘകാല കോവിഡ് രോഗികള്‍ ഇപ്പോഴും അവരുടെ അവസ്ഥ പുറത്തു പറയാതെ നിശബ്ദതരായി അവ അനുഭവിക്കുന്നുണ്ടാകാം, അവർ അനുഭവിക്കുന്ന ലക്ഷണങ്ങൾ കോവിഡുമായി ബന്ധപ്പെട്ടുള്ളതാണോ അല്ലയോ എന്ന ഉറപ്പ് അവർക്ക് ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. '' അക്രാമി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പഠനത്തിന്റെ പരിമിതികളും ഗവേഷകര്‍ അംഗീകരിച്ചിട്ടുണ്ട്.
ഇന്ത്യയല്‍ കോവിഡ് മുക്തി നേടിയതിന് ശേഷം ആളുകളില്‍ കണ്ടുവരുന്ന കടുത്ത ആരോഗ്യപ്രശ്‌നങ്ങളുടെ ഭീതി ദിവസം തോറും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യം മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസിന്റെ രൂപത്തിലാണ് കോവിഡാനാന്തരം രോഗമുക്തി നേടിയവരില്‍ ഗുരുതരമായ രോഗാവസ്ഥ കാണപ്പെട്ടത്. അത് കൂടാതെ പ്രമേഹം, രക്തം കട്ടപിടിക്കല്‍, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ സംബന്ധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയും കോവിഡ് മുക്തരില്‍ ഉടലെടുക്കുന്നത് വലിയ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.
കോവിഡ് രോഗമുക്തി നേടിയവര്‍ പുതിയൊരു വെല്ലുവിളി നേരിടാന്‍ ആരംഭിച്ചതായാണ് ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. കോവിഡ് ചികിത്സയില്‍ കഴിയുന്നവരില്‍ ചിലരില്‍ 'അസ്ഥി മരണം' എന്നറിയപ്പെടുന്ന രോഗാവസ്ഥയാണ് പുതുതായി കണ്ടുവരുന്നത്. അസ്ഥി കലകളുടെ നാശത്തിന് കാരണമാകുന്ന അവാസ്‌കുലാര്‍ നെക്രോസിസ് എന്ന രോഗാവസ്ഥയാണ് ഇത്.