96 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിസയാണിത്. ഇതിലൂടെ ഉംറ നടത്താനും രാജ്യത്തെ ഏത് നഗരവും സന്ദര്‍ശിക്കാനും ഇന്ത്യാക്കാര്‍ക്ക് കഴിയും. സൗദി അറേബ്യയുടെ ഈ തീരുമാനം ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ തീര്‍ത്ഥാടന അനുഭവം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും തൗഫീഖ് ബിന്‍ ഫവ്‌സാന്‍ പറഞ്ഞു. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്കൊപ്പം ഇന്ത്യയില്‍ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also read-'ഹജ്ജ് നടപടികള്‍ ലളിതമാക്കും, എല്ലാവര്‍ക്കും പ്രാപ്യമാക്കും': കേന്ദ്രമന്ത്രി സ്മൃതി ഇറാനി
advertisement
മൂന്ന് മാസം ദൈര്‍ഘ്യമുള്ള വിസയാണ് ഉംറ തീര്‍ത്ഥാടനത്തിനായി അനുവദിക്കുന്നത്. ഇതിലൂടെ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലുടനീളം സഞ്ചരിക്കാനും കഴിയും. മികച്ച തീര്‍ത്ഥാടന അനുഭവം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സൌദി മന്ത്രി പറഞ്ഞു. ഉംറ തീര്‍ത്ഥാടനം കാര്യക്ഷമമാക്കുന്നതിനായി മികച്ച അടിസ്ഥാന സൗകര്യങ്ങളും മറ്റും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനായി സാങ്കേതികവിദ്യയെ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'' ഉംറ ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ എന്‍ട്രി വിസ ലഭിക്കും. ജോലി, ടൂറിസ്റ്റ്, ഉംറ വിസ എന്നിവയുപയോഗിച്ച് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഉംറ ചടങ്ങുകള്‍ നിര്‍വ്വഹിക്കാനാകും,'' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉംറ ചടങ്ങുകള്‍ ചെയ്യാനെത്തുന്നവര്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. തീര്‍ത്ഥാടകര്‍ക്ക് രണ്ട് പരിശുദ്ധ മസ്ജിദുകളിലേക്കുള്ള സഞ്ചാരം സുഗമമാക്കുന്നതിനെപ്പറ്റിയും ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
Also read-നൂറാം വയസ്സില്‍ അയ്യപ്പനെ കാണാന്‍ ആദ്യമായി പതിനെട്ടാം പടി ചവിട്ടി പാറുക്കുട്ടിയമ്മ
ഇന്ത്യ-സൗദി അറേബ്യ സഹകരണം ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. '' 2022നെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 74 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വിമാന സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുന്നതിനെപ്പറ്റിയും ചര്‍ച്ചകള്‍ സംഘടിപ്പിക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉംറ നിര്‍വ്വഹിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ വിസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ഇന്ത്യയില്‍ മൂന്ന് വിസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിലാണെന്നും സൌദി മന്ത്രി പറഞ്ഞു.
അതേസമയം, സൗദി ഹജ്ജ് വകുപ്പ് മന്ത്രി തൗഫീഖ് ബിന്‍ ഫവ്‌സാന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് കേന്ദ്രവിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.'' ഈ വര്‍ഷം ആദ്യം തന്നെ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കായി ഹജ്ജ് ക്രമീകരണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് സൗദി അറേബ്യന്‍ നേതൃത്വത്തെ അഭിനന്ദിക്കുന്നു,'' വി മുരളീധരന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെയും ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉയരത്തിലേക്ക് എത്തിച്ചുവെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.