എൽജിബിടി വിഭാഗത്തിന്റെ അവകാശങ്ങൾ, ഗർഭച്ഛിദ്രം, അശ്ലീല സിനിമ വ്യവസായം, ലൈംഗികത, വിശ്വാസം, കത്തോലിക്കാ സഭയ്ക്കുള്ളിലെ ലൈംഗിക ദുരുപയോഗങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയോട് അവർ ചോദ്യങ്ങൾ ഉന്നയിച്ചു. മൂർച്ചയുള്ള ചോദ്യങ്ങളും വെല്ലുവിളികളും, കണ്ണീരിൽ കുതിർന്ന വ്യക്തിഗതമായ കഥകളുമായിരുന്നു മാർപാപ്പയ്ക്ക് നേരിടേണ്ടി വന്നത്. പത്ത് സ്പാനിഷ് ചെറുപ്പക്കാരും ലോകത്തിലെ 1.3 ബില്യൺ കത്തോലിക്കരുടെ നേതാവും തമ്മിൽ റോമിൽ നടന്ന ഒരു കൂടിക്കാഴ്ചയാണ് ഡോക്യുമെന്ററിയിൽ പകർത്തിയത്. ദൈവം മനുഷ്യന് നൽകിയ മനോഹരമായ കാര്യങ്ങളിൽ ഒന്നാണ് ലൈംഗികതയെന്നും പോപ്പ് ഡോക്യുമെന്ററിയിൽ പറഞ്ഞു.
advertisement
“ലൈംഗികമായി സ്വയം പ്രകടിപ്പിക്കുക എന്നത് ഒരു സമ്പന്നതയാണ്. അതിനാൽ യഥാർത്ഥ ലൈംഗിക പ്രകടനത്തിൽ നിന്ന് വ്യതിചലിക്കുന്ന എന്തും നിങ്ങളെ കുറച്ച് കാണിക്കുമെന്നാണ്” സ്വയംഭോഗത്തെ കുറിച്ചുള്ള ചോദ്യത്തിന് മാർപാപ്പ മറുപടി നൽകിയത്.
“ ടിൻഡറിനെക്കുറിച്ച് അറിയാമോ?” എന്നും നാല് മണിക്കൂർ നീണ്ട ചോദ്യോത്തര വേളയിൽ മാർപാപ്പയോട് ചോദ്യമുയർന്നു. പരിപാടിയിൽ പങ്കെടുത്തവരിൽ ഒരാളായ സീലിയയുടെ വളരെ ലളിതമായ ചോദ്യമായിരുന്നു അത്. എന്താണ് “നോൺ-ബൈനറി വ്യക്തി” എന്ന ചോദ്യവും മാർപാപ്പയോട് ചോദിച്ചിരുന്നു. എൽജിബിടിക്കാരെ കത്തോലിക്കാ സഭ സ്വാഗതം ചെയ്യണമെന്ന് അദ്ദേഹം അപ്പോൾ ആവർത്തിച്ചു പറഞ്ഞു. “എല്ലാ വ്യക്തികളും ദൈവത്തിന്റെ മക്കളാണ്, ദൈവം ആരെയും തള്ളിക്കളയുന്നില്ല, ദൈവം ഒരു പിതാവാണ്. സഭയിൽ നിന്ന് ആരെയും പുറത്താക്കാൻ എനിക്ക് അവകാശമില്ല, ” മാർപാപ്പ പറഞ്ഞു.
ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള ചോദ്യത്തോടെ മാർപാപ്പയുടെ പ്രതികരണം വളരെ കരുതലോടെ ആയിരുന്നു. ഗർഭച്ഛിദ്രം നടത്തിയ സ്ത്രീകളോട് പുരോഹിതന്മാർ കരുണയുള്ളവരായിരിക്കണമെന്നും” മാർപാപ്പ പറഞ്ഞു, എന്നാൽ ഈ ആചാരം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള കത്തോലിക്കരും നിരീശ്വരവാദികളും മുസ്ലീങ്ങളും ഇടകലർന്ന 20 മുതൽ 25 വരെ പ്രായമുള്ള യുവാക്കൾ ഉന്നയിച്ച നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ക്രിസ്ത്യൻ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ ഹോളി വീക്കിലാണ് ഡോക്യൂമെന്ററി റിലീസ് ചെയ്തത്.
ഈ ഡോക്യൂമെന്ററിയിലൂടെ ഞങ്ങൾ ലക്ഷ്യം വച്ചത് സഭയുടെ തത്വങ്ങളുമായി ഏറ്റുമുട്ടാനിടയുള്ള ഒരു കൂട്ടം യുവാക്കളും ഏറ്റവും സ്വാധീനം ചെലുത്താൻ കഴിവുള്ള വ്യക്തിയുമായി ഒരു സംഭാഷണം നടത്തുക എന്നതാണെന്ന് സംവിധായകൻ ജോർഡി ഇവോളിന്റെ സഹസംവിധായകനായ മരിയസ് സാഞ്ചസ് പറഞ്ഞു.