സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് തകർന്ന് തരിപ്പണമായ ശ്രീലങ്ക ഏത് വിധേനയും തിരിച്ച് വരാനുള്ള പരിശ്രമത്തിലാണ്. രാജ്യത്തുണ്ടായ പ്രതിസന്ധി ശ്രീലങ്കൻ വിനോദസഞ്ചാര മേഖലയെയും തകർത്തു. അങ്ങനെ പ്രതിസന്ധിയിലായ വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കാൻ ശ്രീലങ്ക അയൽരാജ്യമായ ഇന്ത്യയിലേക്കാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്. രാമായണ ടൂറിസം സർക്യൂട്ടിന് ഇന്ത്യയിൽ നിന്നുള്ള നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് ശ്രീലങ്ക പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ അവർ അത് ഔദ്യോഗികമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
രാവണൻ സീതയെ ബന്ദിയാക്കിയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ബ്രിട്ടീഷ് നിർമ്മിതവും കുന്നിൻ പ്രദേശവുമായ നുവാര ഏലിയയ്ക്ക് സമീപമുള്ള സീതാ ക്ഷേത്രം (അശോക വനം) അടുത്തകാലത്തായി ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ഒരു തീർത്ഥാടന കേന്ദ്രമായി മാറികഴിഞ്ഞു. ദ്വീപിന്റെ വടക്ക്-മധ്യ ഭാഗത്തുള്ള സിഗിരിയയിലെ കോട്ട രാവണന്റെ തലസ്ഥാനമായിരുന്നുവെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. കൂടാതെ ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഇന്ത്യൻ കറൻസി ഉപയോഗിക്കാൻ അനുവദിക്കുന്ന കാര്യവും ശ്രീലങ്കൻ അധികൃതർ പരിഗണിക്കുന്നുണ്ട്.
രാമായണത്തെ ചുറ്റിപ്പറ്റിയുള്ള വിനോദസഞ്ചാരം വികസിപ്പിക്കുന്നത് ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമാണ്, കാരണം അത്തരമൊരു ശ്രമത്തിന് മുൻകാലങ്ങളിൽ വേണ്ടത്ര പിന്തുണയില്ലായിരുന്നു. അയോധ്യയിൽ പുതുതായി നിർമ്മിക്കുന്ന രാമക്ഷേത്രത്തിൽ എത്തുന്ന രാമഭക്തരെ അവിടെ നിന്നും ശ്രീലങ്കയിൽ സീതാദേവിയുടെ അടുത്തും എത്തിക്കാനാണ് പല ശ്രീലങ്കൻ ടൂർ ഓപ്പറേറ്റർമാരും പദ്ധതിയിടുന്നത്.
ഇതെല്ലാം നടക്കുമ്പോൾ തന്നെ ഒരു വലിയ പ്രശ്നമുണ്ട് എന്നതാണ് പലരുടെയും ആശങ്ക. ഒട്ടുമിക്ക ശ്രീലങ്കക്കാരും പറയുന്നത് രാമായണം ടൂറിസം സർക്യൂട്ടൊക്കെ നന്നായിരിക്കുന്നു, എന്നാൽ രാവണൻ ഒരു അസുര രാജാവല്ലെന്നാണ്. ഏകദേശം 5,000 വർഷങ്ങൾക്ക് മുമ്പ് ദ്വീപ് ഭരിച്ചിരുന്ന മഹാനായ ശ്രീലങ്കൻ രാജാവായിരുന്നു രാവണൻ എന്നും രാമായണത്തിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ രാക്ഷസനല്ലെന്നും, ദയാലുവും ആധുനികനുമായ ഭരണാധികാരിയായിരുന്നു രാവണൻ എന്നും അവർ വാദിക്കുന്നു.
വിനോദസഞ്ചാരികളെ ആകർഷിക്കാൻ വേണ്ടി ശ്രീലങ്കൻ സർക്കാർ ഈ വിശ്വാസത്തിന് നേരെ കണ്ണടയ്ക്കുകയാണെന്നും രാവണനെ മഹാനായ രാജാവായി കരുതുന്ന ഭൂരിഭാഗം നാട്ടുകാരുടെയും വികാരത്തെ ഇത് വ്രണപ്പെടുത്തുമെന്നും അവർ കരുതുന്നു. രാവണൻ ലോകത്തിലെ ആദ്യത്തെ വൈമാനികനാണെന്നും രാവണന്റെ പുഷ്പക വിമാനം പറക്കുന്ന യഥാർത്ഥ വാഹനമാണെന്നും അവർ വിശ്വസിക്കുന്നു.
സീതയെ തട്ടിക്കൊണ്ടുപോയ രാവണനെ രാക്ഷസരാജാവായി ചിത്രീകരിക്കുന്നതിനെ ശക്തമായി എതിർക്കുകയാണ് ശ്രീലങ്കൻ മുൻ ഉദ്യോഗസ്ഥനും ചരിത്രകാരനുമായ ശശി ധനതുംഗെ. കൊളംബോയിലെ സിലോൺ ഷിപ്പിംഗ് കോർപ്പറേഷന്റെ മുൻ ചെയർമാനും ശ്രീലങ്കൻ ഏവിയേഷൻ അതോറിറ്റി വൈസ് ചെയർമാനുമാണ് ധനതുംഗെ. അദ്ദേഹം പറയുന്നത് ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശം, എന്നാൽ രാവണ രാജാവിനെ പത്ത് തലയുള്ള രാക്ഷസ രാജാവായി അവതരിപ്പിക്കുന്ന രീതി ശരിയല്ല. അത് ദയനീയമാണ്,
ആത്മാഭിമാനമുള്ള ശ്രീലങ്കക്കാർക്ക് ഇത് സ്വീകാര്യമല്ല. ശ്രീലങ്കൻ ടൂറിസം ബോർഡോ ടൂറിസം മന്ത്രാലയമോ ഇന്ത്യൻ അധികാരികളുമായി കൂടിയാലോചിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം, കൂടാതെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളിൽ രാവണ രാജാവിനെ രാക്ഷസനായി പരാമർശിക്കുന്നത് അവസാനിപ്പിക്കുകയും പകരം രാവണ രാജാവിന്റെ കാലഘട്ടത്തിലെ പുരോഗതിയുടെ ശാസ്ത്രീയ/സാങ്കേതിക വശങ്ങളെക്കുറിച്ചും പത്ത് വ്യത്യസ്ത മേഖലകളിലെ അതുല്യമായ കഴിവുകളെക്കുറിച്ചും ചർച്ച ചെയ്യുകയും വേണം.
ഇതിനിടെ ലോകത്തിലെ ആദ്യത്തെ വൈമാനികനായ രാവണനെക്കുറിച്ചുള്ള ഗവേഷണത്തിന് അംഗീകാരം നൽകാൻ ധനതുംഗേ ശ്രീലങ്കൻ സർക്കാരിനെ സമീപിക്കുകയും കൊളംബോയിൽ ഒരു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനകം തന്നെ നിരവധി പ്രശ്‌നങ്ങൾ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നിലനിൽക്കുന്നുണ്ട്. ഇനി ഇത് ഒരു പുതിയ തർക്കവും അന്താരാഷ്ട്ര വിഷയവും ആകാതിരിക്കട്ടെ എന്നാണ് പൊതുജനാഭിപ്രായം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayodhya ram temple, Ramayanam, Sri Lanka