വത്സല ടീച്ചറെ കണ്ടെത്തിയ ദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്ന് വിദ്യ പറയുന്നു. എന്നാൽ മണിക്കൂറുകൾക്കകം, മലപ്പുറത്ത് നിന്നുള്ള വത്സ ടീച്ചറുടെ പഴയകാല സഹപ്രവർത്തകർ അവരെ തിരിച്ചറിഞ്ഞ് കൊണ്ട് കമന്‍റ് ചെയ്തു. അന്ന് തിരുവനന്തപുരം കല്ലടിമുഖത്തെ വൃദ്ധമന്ദിരത്തിൽ വത്സ ടീച്ചറെ എത്തിക്കാൻ സബ് കളക്ടറായ ദിവ്യ എസ് അയ്യർ സഹായിച്ചിരുന്നു. സബ് കളക്ടർ ബന്ധപ്പെട്ടത് അനുസരിച്ച് തമ്പാനൂർ എസ്.ഐ സമ്പത്തും ചേർന്നാണ് ടീച്ചറെ അഗതിമന്ദിരത്തിലാക്കിയതെന്നും വിദ്യ എം.ആർ പറയുന്നു.
advertisement
Vidya-MR
അന്ന് ഫേസ്ബുക്ക് പോസ്റ്റ് കണ്ട മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ മൈമുനയാണ് അത് പഴയ സഹപ്രവർത്തകയായ വത്സയാണെന്ന് മനസിലാക്കിയത്. സംശയം തീർക്കാൻ വേണ്ടി മറ്റൊരു സഹപ്രവർത്തക നീനയെ ഫേസ്ബുക്ക് പോസ്റ്റ് കാണിക്കുകയും ചെയ്തു. ഇവർ വിദ്യയുടെ പോസ്റ്റിന് മറുപടി നൽകി, 'ഇത് ഞങ്ങളുടെ വത്സല ടീച്ചറാണ്, ഇസ്ലാഹിയ സ്കൂളിലെ പഴയ സഹപ്രവർത്തക'. ഇതോടെ പിറ്റേദിവസം വിദ്യ വീണ്ടും വത്സല ടീച്ചറെ തേടി തമ്പാനൂർ റെയിൽവേ സ്റ്റേഷൻ-ബസ് സ്റ്റാൻഡ് പരിസരത്ത് അലഞ്ഞു. വൈകാതെ ആളെ കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ടീച്ചറെ അഗതി മന്ദിരത്തിലേക്ക് മാറ്റിയത്.
വിദ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായത് വളരെ വേഗത്തിലാണ്. വത്സല ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർഥികൾ ഓരോരുത്തരായി രംഗത്തെത്തി. അവർ കൂട്ടമായും ഒറ്റയ്ക്കും പ്രിയപ്പെട്ട ടീച്ചറെ കാണാനായി തിരുവനന്തപുരത്തെത്തി. ഈ സംഭവം അന്ന് സമൂഹമാധ്യമങ്ങളിൽ മാത്രമല്ല, പത്രങ്ങളിൽ വാർത്തയാകുകയും എഫ്.എം റേഡിയോ പരിപാടികളിൽ ചർച്ചയാകുകയും ചെയ്തിരുന്നു. എന്നാൽ സംഭവം ഇങ്ങനെയാണെന്നിരിക്കെ വർഷങ്ങൾക്കിപ്പുറം മറ്റൊരു തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്. വത്സല ടീച്ചറെ കണ്ടെത്തിയും അഗതിമന്ദിരത്തിലാക്കിയത് സബ് കളക്ടറായിരുന്നു ദിവ്യ എസ് അയ്യരാണെന്നായിരുന്നു പ്രചരണം. എന്നാൽ ഇത്തരം വ്യാജ പ്രചരണങ്ങളിൽ തനിക്ക് പരിഭവമില്ലെന്ന് വിദ്യ എം.ആർ പറയുന്നു. സത്യം എന്താണെന്ന് തന്നെ അറിയുന്നവർക്കും വത്സല ടീച്ചർക്കും അവരുടെ വിദ്യാർഥികൾക്കും അറിയാവുന്ന കാര്യമാണെന്നും അവർ പറഞ്ഞു.
