മുകേഷ് അംബാനി, അമാൻസിയോ ഒർട്ടേഗ, ഗൗതം അദാനി തുടങ്ങിയ മുൻനിര ശതകോടീശ്വരന്മാരെ മറികടന്നാണ് ഫ്രാങ്കോയിസ് പട്ടികയില്‍ 12-ാം സ്ഥാനത്ത് എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 70- കാരിയായ ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്‌സ്, ലോറിയലിന്റെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനമാണ് വഹിക്കുന്നത്. ഏകദേശം 268 ബില്യൺ ഡോളർ ആണ് ആഗോള തലത്തിൽ ലോറിയലിന്റെ ആസ്തി. ഇതിൽ കമ്പനിയുടെ 35 ശതമാനം ഓഹരിയും മെയേഴ്‌സിന്റെയും കുടുംബത്തിന്റെയും പേരിലാണ്.
കൂടാതെ ഇവരുടെ മക്കളായ ജീൻ-വിക്ടർ മേയേഴ്‌സ്, നിക്കോളാസ് മെയേഴ്‌സ് എന്നിവരും കമ്പനിയിൽ ഡയറക്ടർ സ്ഥാനം വഹിക്കുന്നുണ്ട്. അതേസമയം 1998 ന് ശേഷമുള്ള ഏറ്റവും മികച്ച വർഷമായാണ് ലോറിയൽ ഇത് കണക്കാക്കുന്നത്. ഈ വർഷം വിപണിയിൽ വലിയ തരത്തിലുള്ള ലാഭം കൊയ്തതാണ് മേയേഴ്‌സിന്റെ സമ്പത്തിലെ കുതിപ്പിന് കാരണമായതെന്നും റിപ്പോർട്ട് ഉണ്ട്.
advertisement
എന്നാൽ 179 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്തുള്ള എൽവിഎംഎച്ച് മൊയ്‌റ്റ് ഹെന്നസി ലൂയിസ് വിറ്റൺ എസ്ഇയുടെ സ്ഥാപകൻ ബെർണാഡ് അർനോൾട്ടിനേക്കാൾ വളരെ കുറവാണ് ഫ്രാങ്കോയിസ് ബെറ്റൻകോര്‍ട്ടിന്റെ ആസ്തി. 2017-ൽ അമ്മ ലിലിയാൻ ബെറ്റൻകോർട്ടിന്റെ മരണത്തെത്തുടർന്നാണ് മേയേഴ്‌സിന് വൻ സ്വത്തുക്കളുടെ അവകാശം ലഭിച്ചത്. അമ്മയുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അവസാനം ലോറിയല്‍ കമ്പനിയിലുള്ള വിഹിതത്തിന്റെ പൂര്‍ണ അവകാശം മേയേഴ്‌സിന് തന്നെ ലഭിച്ചു.
മെയേഴ്സിന്റെ മുത്തച്ഛനായ യൂജിൻ ഷൂല്ലർ ആണ് 1909- ൽ സൗന്ദര്യവര്‍ധക ഉല്പന്ന നിര്‍മ്മാണ കമ്പനിയായ ലോറിയല്‍ സ്ഥാപിച്ചത്. അന്ന് മുതൽ പലതരത്തിലുള്ള വിജയങ്ങൾക്കും വെല്ലുവിളികൾക്കും ലോറിയൽ സാക്ഷ്യം വഹിച്ചു. കൂടാതെ കോവിഡ് പാൻഡെമിക് സമയത്ത് കമ്പനിക്ക് കനത്ത തിരിച്ചടി ഉണ്ടായി. എന്നാൽ വീട്ടിലിരുന്നു കൊണ്ട് തന്നെ നിരവധി ഉപഭോക്താക്കൾ ലോറിയലിനെ ആശ്രയിച്ചത് കമ്പനിയെ തിരിച്ചുകൊണ്ടുവന്നു. ഇതുവഴി ഈ വർഷം കമ്പനിയുടെ സ്റ്റോക്ക് ഏകദേശം 35 ശതമാനം ആയി ഉയർന്നു.
അതേസമയം ലോറിയലിന്റെ ഉടമ എന്നതിന് പുറമേ പ്രശസ്തയായ ഒരു എഴുത്തുക്കാരി കൂടിയാണ് മെയേഴ്സ്. തന്റെ സ്വകാര്യതയ്ക്ക് എപ്പോഴും പ്രാധാന്യം നൽകുന്ന മെയേഴ്സ് എല്ലാ ദിവസവും പിയാനോ വായിക്കുന്നതിനും സമയം കണ്ടെത്താറുണ്ട് . കൂടാതെ തന്റെ കുടുംബ ഓഹരിയായി കിട്ടിയ കമ്പനിയായ ടെത്തിസ് ഇൻവെസ്റ്റ് സാസിന്റെ തലപ്പത്തിരിക്കുന്നതും മെയേഴ്സ് തന്നെ ആണ്.