മുസ്ലീം കുടുംബത്തിൽ ജനിച്ച ജസ്ന ഒരിക്കലും കൃഷ്ണന്റെ കഥകൾ കേൾക്കുകയോ ചിത്രങ്ങൾ കാണുകയോ ചെയ്തിരുന്നില്ല. "കൃഷ്ണനെക്കുറിച്ചുള്ള ടിവി സീരിയലുകൾ പോലും ഞാൻ കണ്ടിട്ടില്ല. തികച്ചും യാദൃശ്ചികമായാണ് ഞാൻ ശ്രീകൃഷ്ണനെ വരയ്ക്കാൻ തുടങ്ങിയത് " ജസ്ന ന്യൂസ് 18.കോമിനോട് പറഞ്ഞു.
ശ്രീകൃഷ്ണന്റെ 500ലധികം ചിത്രങ്ങൾ വരച്ചിട്ടുള്ള ജസ്നയ്ക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു ക്ഷേത്രത്തിൽ പ്രവേശിക്കാനും താൻ വരച്ച ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ നേരിട്ട് സമർപ്പിക്കാനും അവസരം ലഭിച്ചത്.
താമരശ്ശേരി പൂനൂർ സ്വദേശികളായ മജീദിന്റെയും സോഫിയയുടെയും മൂന്ന് പെൺമക്കളിൽ ഇളയവളായ ജസ്നയെ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും 'കണ്ണാ' എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്. ”എന്നാൽ അത് ശ്രീകൃഷ്ണന്റെ പേരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ ഭർത്താവ് ഒരു കമ്മ്യൂണിസ്റ്റാണ്. എന്റെ വിവാഹശേഷം കൊയിലാണ്ടിയിലെത്തിയപ്പോൾ അദ്ദേഹമാണ് കണ്ണൻ ശ്രീകൃഷ്ണൻ ആണെന്ന് പറഞ്ഞു തന്നത് ” ജസ്ന പറയുന്നു.
advertisement
ഒരു ദിവസം ജസ്ന തന്റെ വീട്ടിൽ ആരോ കൊണ്ടുവന്ന കടലാസിൽ ഒരു പാത്രത്തിൽ നിന്ന് വെണ്ണ തിന്നുന്ന ഭഗവാൻ കൃഷ്ണന്റെ ചിത്രം കണ്ടു. "ഞാൻ ആ സമയത്ത് ഗർഭിണിയായിരുന്നു, ബെഡ് റെസ്റ്റിലായിരുന്നു. പേപ്പറിൽ കണ്ണന്റെ ചിത്രം കണ്ടപ്പോൾ, അത്തരമൊരു ചിത്രം വരയ്ക്കാൻ എനിയ്ക്ക് തോന്നി. ആ ചിത്രം പൂർത്തിയാക്കിയപ്പോൾ, ഭർത്താവ് സലീം അഭിനന്ദിച്ചു. എന്നാൽ വീട്ടിൽ വെക്കാതെ മറ്റാർക്കെങ്കിലും കൊടുക്കാനും അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാനത് കുടുംബസുഹൃത്തുക്കളിലൊരാളായ ഒരു ഹിന്ദു കുടുംബത്തിന് സമ്മാനിച്ചു.” തന്റെ പെയിന്റിംഗുകൾക്ക് പിന്നിലെ കഥ വിവരിക്കുമ്പോൾ ജസ്നയ്ക്ക് സന്തോഷം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
"എന്റെ പെയിന്റിംഗ് അവരുടെ വീട്ടിൽ വെച്ചതിന് ശേഷം അവരുടെ ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് കുടുംബം എന്നോട് പറഞ്ഞു. അവർ അത് പലരോടും പറഞ്ഞു. തുടര്‍ന്ന് ശ്രീകൃഷ്ണ ചിത്രങ്ങൾക്ക് വേണ്ടി പലരും എന്നെ സമീപിച്ചു, " ജസ്ന കൂട്ടിച്ചേർത്തു.
ഇതോടെ ചിത്രകലയോടുള്ള താൽപര്യം കൂടി. ഒരു വർഷം രണ്ടു തവണ വീതം ജസ്ന ഗുരുവായൂർ അമ്പലത്തിൽ ശ്രീകൃഷ്ണ ചിത്രങ്ങൾ സമ്മാനിക്കാറുണ്ട്. ഹിന്ദുക്കളല്ലാത്തവർക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ ക്ഷേത്രഭരണാധികാരികൾക്കാണ് ചിത്രം സമർപ്പിക്കുക. ഇതിനിടയിൽ, ചിലർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ഭർത്താവ് പെയിന്റിംഗ് നിർത്താൻ ആവശ്യപ്പെട്ടു.
"എന്നാൽ ചിത്രം കൊണ്ടുപോയശേഷം ജീവിതത്തിലേക്ക് ഒരുപാട് നല്ലകാര്യം വന്നു എന്ന് പറഞ്ഞു ഒരു സ്ത്രീ വന്ന് അവരുടെ സന്തോഷം പ്രകടിപ്പിച്ചതിനെ തുടർന്ന് നിരവധിയാളുകൾ ജസ്നയുടെ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇതോടെ വരയ്ക്കുന്നത് തുടരാൻ അദ്ദേഹം തന്നെ പ്രോത്സാഹനം നൽകി ”ജസ്ന പറയുന്നു.
മുമ്പ്, യാതൊരു പണവും വാങ്ങാതെ ജസ്ന ചിത്രങ്ങൾ വരച്ച് നൽകിയിരുന്നു. എന്നാൽ പിന്നീട് ചെലവ് വഹിക്കാൻ ബുദ്ധിമുട്ടായതിനാൽ പണം സ്വീകരിക്കാൻ തുടങ്ങി. അടുത്തിടെ പത്തനംതിട്ട ജില്ലയിലെ പന്തളം ഉള്ളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് ഒരു ചിത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു ഭക്തസംഘം ജസ്നയെ സമീപിച്ചു. ചിത്രം വരച്ച് നേരിട്ട് ക്ഷേത്രത്തിൽ സമർപ്പിക്കാനും ജസ്നയ്ക്ക് അവസരം ലഭിച്ചു. "ഇങ്ങനെ ഒരു അവസരം തന്ന ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അധികൃതരോട് നന്ദിയും സന്തോഷവും അറിയിക്കാൻ എനിക്ക് വാക്കുകളില്ല," ജസ്ന പറയുന്നു.