“നിങ്ങൾക്ക് പുരോഗതി വേണമെങ്കിൽ കൂടേണ്ടത് ദരിദ്രർക്ക് നൽകുന്ന ഇൻസെന്റീവോ, ജനസംഖ്യയോ അല്ല മറിച്ച് സ്കൂളുകളിൽ എത്തുകയും പഠിക്കുകയും ബിരുദം നേടുകയും തൊഴിൽ കണ്ടെത്തുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണമാണ്” എന്ന് തമിഴ്നാട് സാങ്കേതിക വകുപ്പ് മന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു.രാജ്യത്തെ സ്ഥാപനങ്ങളെ അവയുടെ വൈവിധ്യത്തിന്റെയും പ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിൽ ഉയർത്തിക്കാട്ടുന്ന ” അവതാർ സെറമൗണ്ട് ബെസ്റ്റ് ഓഫ് ബെസ്റ്റ് ” എന്ന അവാർഡ് ദാന ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം.
advertisement
സ്ത്രീകൾ നടത്തുന്ന രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ നിരവധി അവാർഡുകൾ പരിപാടിയിൽ നൽകി. സ്ത്രീകൾക്കായ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ച് സംസാരിച്ച മന്ത്രി സംസ്ഥാനത്തെ ഗവണ്മെന്റ് ജോലികളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രസവ അവധി ഒരു വർഷം വരെ നീട്ടുമെന്നും പറഞ്ഞു. സ്ത്രീകൾക്കുള്ള സൗജന്യ ബസ് സർവീസുകളും സ്കൂളുകളിൽ നൽകി വരുന്ന സൗജന്യ പ്രാതലുമാണ് സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള മറ്റ് പദ്ധതികൾ.
സ്ത്രീകളുടെ സമ്മതത്തോടെയുള്ള വിവാഹങ്ങൾ സംസ്ഥാനത്ത് ശിശു മരണ നിരക്ക് കുറച്ചുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഒരു കാലത്ത് പെൺകുട്ടി ജനിച്ചാൽ അവളുടെ കല്യാണ ചെലവ് ഓർത്ത് ഗർഭാവസ്ഥയിൽ തന്നെ കുട്ടിയെ നശിപ്പിച്ചിരുന്നുവെന്നും ആ സ്ഥിതി മാറി എന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവാഹത്തെക്കാളും സാമ്പത്തികമായി സ്വാതന്ത്രയാവുക എന്ന കാര്യം ഇന്ന് കൂടുതൽ പ്രാധാന്യം ഉള്ളതായി മാറി എന്നും മന്ത്രി പറഞ്ഞു. ലിംഗ സമത്വം കുറഞ്ഞ സ്ഥാപനങ്ങളെക്കാൾ ലിംഗ വൈവിധ്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൂടുതൽ വളർച്ച കൈവരിച്ചതായി കാണാൻ സാധിക്കുമെന്ന് ബ്ലാക്ക്റോക്കിന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം പറഞ്ഞു. കൂടാതെ ലിംഗ വൈവിധ്യം ഒരു സ്ഥാപനത്തിന്റെ വരുമാനത്തിൽ വളർച്ച ഉണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2021ലെ കണക്കുകൾ പ്രകാരം 53 ശതമാനം കമ്പനികൾ ലിംഗ വൈവിധ്യമുള്ള ജീവനക്കാർ ഉള്ളതിനാൽ മാത്രം വലിയ ലാഭം ഉണ്ടാക്കിയപ്പോക്ഷ 2023 ൽ 77 ശതമാനം കമ്പനികൾക്ക് ആ ലാഭ വളർച്ച നേടാൻ സാധിച്ചിട്ടുണ്ട്. 2025ഓടെ ഇത് 100 ശതമാനമാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അവതാർ ഗ്രൂപ്പിന്റെ സ്ഥാപകയും പ്രസിഡന്റുമായ ഡോ. സൗന്ദര്യ രാജേഷ് പറഞ്ഞു.