തൃശൂരിലെ പഴയന്നൂരിൽ 1956ൽ ജനനം. മുംബൈയിലെയും ഡൽഹിയിലെയും സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസിൽ നിന്നും ബിരുദാനന്തര ബിരുദം. എഴുതിയത് ഇരുപതോളം കൃതികൾ. അതിൽ കഥയും കവിതയും നോവലെറ്റും ബാലസാഹിത്യവും എല്ലാമുണ്ടായിരുന്നു. വിസ്മയചിത്രങ്ങൾ, അപൂർണവിരാമങ്ങൾ, നിലാവിന്റെ നാട്ടിൽ, ഒരു സ്തീയും പറയാത്തത്, പദവിന്യാസങ്ങൾ...അങ്ങനെ നീളുന്നു രചനകൾ. ഒന്നാന്തരം വിവർത്തനങ്ങളിലൂടെ ലോക സാഹിത്യത്തെ മലയാളത്തിലേക്ക് മൊഴിമാറ്റുകയും ചെയ്തു.
advertisement
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഇടശ്ശേരി പുരസ്കാരം, പത്മരാജന്‍ പുരസ്‌കാരം, ലളിതാംബിക അന്തർജനം അവാർഡ് എന്നിവയൊക്കെ തേടിയെത്തി.
അർബുദ വാർഡിൽ നിന്ന് അവസാനം എഴുതിയ കുറിപ്പിൽ അഷിത പറഞ്ഞു: ക്യാൻസർ എനിക്ക് നൽകിയത് യാതനയും വേദനയും സ്നേഹവും പരമോന്നത ബോധവുമാണ്. അതെ , മനുഷ്യർ മരിക്കും. പക്ഷെ മനുഷ്യർ അതി ജീവിക്കുകയും ചെയ്യും. കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവുമായി നടത്തിയ ദീർഘ ഭാഷണമാണ് അഷിതയുടേതായി ഒടുവിൽ പുറത്തുവന്ന പുസ്തകം. ആ പുസ്തകത്തിൽ അഭിമുഖകാരൻ എഴുതി: 'അമർത്തിപ്പിടിച്ച ചിരിയും അക ഞരമ്പ് പൊട്ടുന്ന കരച്ചിലുമായിരുന്നു അഷിത. ഉണങ്ങാതെയും കരിയാതെയും പച്ചമുറിവായി ജീവിച്ച എഴുത്തുകാരിക്ക് പ്രണാമം. '
