എഴുത്തുകാരി അഷിത അന്തരിച്ചു
Last Updated:
വിടവാങ്ങിയത് വേറിട്ട രചനാ ശൈലികൊണ്ട് ആസ്വാദകരിലേക്ക് എത്തുകയും എഴുത്തിനപ്പുറം തന്റെ സ്വകാര്യ ലോകത്ത് നിശബ്ദമായി ജീവിക്കുകയും ചെയ്ത എഴുത്തുകാരി
തൃശൂർ: കഥാകൃത്തും കവയിത്രിയുമായിരുന്ന അഷിത അന്തരിച്ചു. ബുധനാഴ്ച്ച പുലർച്ചെ ഒരു മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു. ഏറെ നാളായി രോഗബാധിതയായിരുന്നു.
അടുത്തിടെ എഴുത്തുകാരൻ ശിഹാബുദ്ദീ ൻ പൊയ്ത്തുംകടവുമായി അഷിത നടത്തിയ ദീർഘ സംഭാഷണം ഞെട്ടലോടെയാണ് സഹൃദയ ലോകം ഏറ്റുവാങ്ങിയത്. ജീവിതത്തിൽ താൻ ഏറ്റുവാങ്ങിയ കയ്‌പേറിയ അനുഭവങ്ങളുടെ പ്രതിഫലനം കൂടിയായിരുന്നു ആ തുറന്നു പറച്ചിൽ. ' ഇത് ഞാനായിരുന്നു എന്ന പേരിൽ ഈ സംഭാഷണം പുസ്തകരൂപത്തിൽ പുറത്തിറങ്ങിയത് കഴിഞ്ഞ മാസമാണ് .
കഥയ്ക്കു പുറമെ കവിത, നോവലൈറ്റ്, പരിഭാഷ, ബാലസാഹിത്യം, എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിസ്മയചിഹ്നങ്ങൾ, അപൂർണ്ണ വിരാമങ്ങൾ, നിലാവിന്റെ നാട്ടിൽ, ഒരു സ്ത്രീയും പറയാത്തത്, അഷിതയുടെ കഥകൾ, മഴമേഘങ്ങൾ, പുഷ്കിന്‍ കവിതകളുടെ വിവര്‍ത്തനം, പദവിന്യാസങ്ങള്‍ (റഷ്യന്‍ കഥകളുടെ പരിഭാഷ), താവോ: ഗുരുവിന്റെ വഴി, രാമായണം കുട്ടികൾക്ക്, ഭാഗവതം കുട്ടികള്‍ക്ക്, അഷിതയുടെ ഹൈക്കു കവിതകള്‍, റൂമി പറഞ്ഞ കഥകള്‍, താവോ തേ ചിംഗ്, ശിവേന സഹനർത്തനം (വചനം കവിതകള്‍), മീരാഭജനുകള്‍, ഹൈഡി (പരിഭാഷ), മയില്‍പ്പീലി സ്പര്‍ശം, 365 കുഞ്ഞുകഥകള്‍, പീറ്റര്‍ എന്ന മുയലും മറ്റു കഥകളും, അഷിതയുടെ കത്തുകള്‍, എന്നിവയാണ് കൃതികൾ.
advertisement
അഷിതയുടെ കഥകൾ എന്ന സമാഹാരത്തിന് 2015 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ലളിതാംബിക അന്തർജനം അവാർഡ്, പത്മ രാജൻ പുരസ്‌കാരം, ഇടശേരി അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.
തെക്കേ കറുപ്പത്ത് തങ്കമണിയമ്മയുടെയും കഴങ്ങോടത്ത് ബാലചന്ദ്രൻ നായരുടെയും മകളായി തൃശ്ശൂർ ജില്ലയിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ 5ന് ജനിച്ചു . ഡെൽഹിയിലും ബോംബെയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. ഭർത്താവ് കെ.വി. രാമൻകുട്ടി. മകൾ ഉമ.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 27, 2019 2:59 AM IST


