കരുവന്നൂർ സഹകരണബാങ്കിലെ പ്രതിസന്ധി പരിഹരിക്കാൻ കേരളബാങ്കിൽനിന്ന് പണം നൽകുന്നത് വിലക്കിയ നബാർഡിന്റെ നടപടി സർക്കാരിനും സിപിഎമ്മിനും തിരിച്ചടിയായി. ബാങ്കിലെ കോടികളുടെ തട്ടിപ്പും പിന്നാലെയുണ്ടായ ഇഡി അന്വേഷണവും സഹകരണ മേഖലയിൽ പ്രതിസന്ധിക്ക് വഴിവെച്ചപ്പോൾ നിക്ഷേപകർക്ക് പണംനൽകാൻ കേരളബാങ്കിൽനിന്ന് വായ്പ ലഭ്യമാക്കാനായിരുന്നു ശ്രമം. ഇതിനായി തൃശ്ശൂരിൽ വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി കേരളബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണൻ കൂടിക്കാഴ്ച നടത്തി. തുടർന്നാണ് 100 കോടിരൂപ കേരളബാങ്കിൽനിന്ന് വായ്പ ലഭ്യമാക്കാനുള്ള ആലോചന ശക്തമായത്. എന്നാൽ, റിസർവ് ബാങ്കിന്റെ മാർഗരേഖ ചൂണ്ടിക്കാട്ടി ശനിയാഴ്ച നബാർഡ് മേഖലാ ഓഫീസിൽനിന്നുള്ള അടിയന്തര നിർദേശം കേരളബാങ്ക് സിഇഒയ്ക്ക് ലഭിച്ചു.
advertisement
സ്വർണപ്പണയ വായ്പയിൽ ആർബിഐ മാനദണ്ഡം പാലിച്ചില്ലെന്നതിനാൽ റിസർവ് ബാങ്ക് നേരത്തേ കേരളബാങ്കിന് പിഴ ചുമത്തിയിരുന്നു. ആർബിഐയുടെ നിർദേശങ്ങൾ ആവർത്തിച്ച് ലംഘിച്ചാൽ അത് കേരളബാങ്കിനെ ബാധിക്കും. എൻആർഇ നിക്ഷേപം സ്വീകരിക്കുന്നതിനടക്കം റിസർവ് ബാങ്കിന്റെ അനുമതിക്ക് കാത്തിരിക്കുകയാണ് കേരളബാങ്ക്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ക്യാഷ് ക്രഡിറ്റ് നൽകുന്നതിലും കേരളബാങ്ക് നിയന്ത്രണം വരുത്തിയിട്ടുണ്ട്.
അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്കിലെ പ്രതിസന്ധി മറികടക്കാന്‍ പുതിയ പാക്കേജിന് രൂപം നല്‍കാനാണ് സർക്കാർ ആലോചന. ഇതേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഒക്ടോബര്‍ മൂന്നിന് മന്ത്രി വി എന്‍ വാസവന്‍ യോഗം വിളിച്ചു. ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ്-ഭരണസമിതി അംഗങ്ങള്‍, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുക്കുക. സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാവശ്യമായ ഇടപെടലിനെക്കുറിച്ച് ആലോചിക്കാന്‍ ഒക്ടോബര്‍ നാലിന് മുഴുവന്‍ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.