കംപ്യൂട്ടർ ഗെയിമുകൾക്കായി രൂപകല്പന ചെയ്തിട്ടുള്ള കൺട്രോളറാണ് ലോജിടെക്കിന്റെ എഫ്710 ഗെയിംപാഡ്. മുപ്പതു ഡോളർ മാത്രം വിലയുള്ള ഈ കൺട്രോളറിൽ ചില മാറ്റങ്ങൾ വരുത്തിയാണ് രണ്ടര ലക്ഷം ഡോളർ വിലമതിക്കുന്ന ടൈറ്റൻ അന്തർവാഹിനിയെ നിയന്ത്രിക്കാനുള്ള രൂപത്തിലേക്ക് എത്തിച്ചത്. 2010ൽ വിൽപനയ്‌ക്കെത്തിയ ഈ വയർലെസ് ഗെയിംപാഡിന്, പ്രൊഫഷണൽ അന്തർവാഹിനികളെ നിയന്ത്രിക്കാനാവശ്യമായ നിലവാരമില്ലെന്നാണ് പറയപ്പെടുന്നത്. മറ്റു പല പ്രധാന ഘടകങ്ങൾക്കുമൊപ്പം, അന്തർവാഹിനിയുടെ രൂപകല്പനയിൽ വന്നിട്ടുള്ള പിഴവുകളും, കൂടാതെ ഗതിനിയന്ത്രണത്തിന് ഉപയോഗിച്ചിരിക്കുന്ന ഈ കൺട്രോളറിന്റെ അപര്യാപ്തതയുമാണ് അപകടത്തിന് കാരണമായിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
advertisement
അന്തർവാഹിനിയിൽ ഗെയിംപാഡാണ് ഉപയോഗിച്ചിരുന്നതെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ്, ഇന്റർനെറ്റ് ഉപയോക്താക്കൾ പ്രതിഷേധം അറിയിക്കാനായി ആമസോൺ സ്‌റ്റോർ പേജ് ഉപയോഗിച്ചു തുടങ്ങിയത്. ‘ വളരെ ഭാരമേറിയതും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളതുമാണിത്. ബട്ടണുകൾ പലപ്പോഴും പ്രവർത്തിക്കാറില്ല. അന്തർവാഹിനിയുടെ തകർച്ച കാരണമെങ്കിലും ഇവർ ഈ ഗെയിംപാഡിനു പകരം പുതിയത് കൊണ്ടുവരട്ടെ.’ ഒരു ഉപയോക്താവ് കുറിച്ചു.
ടൈറ്റന്റെ നാവികനും ഓഷ്യൻ ഗേറ്റ് സിഇഒയുമായ സ്‌റ്റോക്ടൺ റഷിന്റെ ചിത്രമടക്കം പങ്കുവച്ചുകൊണ്ടാണ് മറ്റൊരു റിവ്യൂ. ‘ഞാൻ എന്റെ അന്തർവാഹിനിയെ നിയന്ത്രിക്കാൻ ഈ കൺട്രോളർ ഉപയോഗിച്ചിരുന്നു. അതുകാരണം, എന്റെ ബിസിനസ് പാടെ നശിച്ചു. റിസീവറിന് കണക്ഷൻ നഷ്ടപ്പെട്ടതു കാരണം എനിക്കെന്റെ സഹയാത്രികരെ മുഴുവൻ നഷ്ടപ്പെട്ടു. സാമ്പത്തികമായി ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങൾ ഇപ്പോൾ എനിക്കെതിരെ നിയമപരമായി മുന്നോട്ടു നീങ്ങിയിരിക്കുകയാണ്. ഈ കൺട്രോളർ ഞാൻ ആർക്കും ശുപാർശ ചെയ്യില്ല.’ റഷ് നേരിട്ട് നൽകുന്ന തരത്തിലുള്ള റിവ്യൂ ഇങ്ങനെ പോകുന്നു.
‘വീഡിയോ ഗെയിമുകൾക്ക് കൊള്ളാം, ചെറു അന്തർവാഹിനികൾക്ക് ഇത് ചേരില്ല.’ എന്നാണ് മറ്റൊരു പ്രതികരണം. കൺട്രോളറിന്റെ റേറ്റിംഗും ആമസോണിൽ കുത്തനെ കുറഞ്ഞിട്ടുണ്ട്.
Also read-Titan | കടലിന്റെ ആഴങ്ങളിൽ അവർ മാഞ്ഞുപോയി; നോവിന്റെ തീരങ്ങളിൽ ടൈറ്റൻ ദൗത്യം
കാണാതായ അന്തർവാഹിനിയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാർഡ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. തകർന്ന അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ റോബോട്ടിക് ഡൈവിംഗ് യന്ത്രം കണ്ടെടുത്തതിനെത്തുടർന്നാണിത്. അന്തർവാഹിനിയുടെ അഞ്ച് പ്രധാനപ്പെട്ട ഭാഗങ്ങൾ തിരിച്ചറിഞ്ഞതായി വെളിപ്പെടുത്തുമ്പോഴും, കാണാതായ അഞ്ചു പേരുടെ ഭൗതികാവശിഷ്ടങ്ങൾ അവയ്‌ക്കൊപ്പം കണ്ടെത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.