ഡീപ് ഫേക്ക് സാങ്കേതികവിദ്യയിൽ ഹോളിവുഡ് ക്ലാസിക് ‘ഗോഡ്ഫാദറി’ന്‍റെ, മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ചുള്ള മലയാളം വേര്‍ഷന്‍ ആയിരുന്നു വൈറലായത്. എന്നാൽ വീഡിയോ വൈറലായത് സന്തോഷിപ്പിക്കുന്നതിനെക്കാള്‍ കൂടുതൽ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് സ്രഷ്ടാവ് ടോം ആൻറണി പറയുന്നു.
‘വവ്വാല്‍ മനുഷ്യന്‍’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടോം തന്റെ ആശങ്ക അറിയിച്ചത്. മൂന്നു നാലു ദിവസമായി ഉറങ്ങിയിട്ട് എന്നും ഇത്തരത്തില്‍ ഒരു വിഡിയോ ചെയ്തതില്‍ താന്‍ ഒരിക്കലും അഭിമാനിക്കുന്നില്ലെന്നും ടോം പറഞ്ഞു.
advertisement
താൻ നിര്‍മ്മിച്ച വീഡിയോ മറ്റൊരാൾ ഡൗൺലോഡ് ചെയ്ത് റീ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായതെന്നും അത് തനിക്ക് നിയന്ത്രിക്കാൻ പോലുമായില്ലെന്നും ടോം പറഞ്ഞു. എല്ലാവര്‍ക്കും അറിയേണ്ടത് ഇത് എങ്ങനെയുണ്ടാക്കി എന്നു മാത്രമായിരുന്നു. ഈ ചോദ്യമാണ് ഭയപ്പെടുത്തുന്നതെന്ന് ടോം പറഞ്ഞു.
ഈ വിഡിയോ ഉണ്ടാക്കിയത് എഐയുടെ ചെറിയൊരു ആപ്ലിക്കേഷൻ വഴിയാണ്. ഇത് പുതിയ ടെക്നോളജിയല്ല. അഞ്ചു വർഷം മുൻപ് ഇറങ്ങയിതാണ്. ആളുകൾ ഇപ്പോഴാണ് ഇതിനെക്കുറിച്ച് അറിയുന്നത്. ഒരു ഫോട്ടോ കിട്ടിയാൽ ആർക്കുവേണേലും ഇത്തരത്തിലുള്ള വീഡിയോ നിര്‍മ്മിക്കാൻ കഴിയുമെന്ന് ടോം വീഡിയോയിൽ പറയുന്നു. വേറെ ഒരാളുടെ മുഖം വച്ച് അയാളുടെ അനുവാദമില്ലാതെ ഇനി വിഡിയോ നിർമിക്കില്ലെന്ന് ടോം ആൻറണി വ്യക്തമാക്കി.
ഒരു വ്യക്തിയുടെ വിഡിയോകളോ ഓഡിയോ റെക്കോർഡിങുകളോ സൃഷ്‌ടിക്കാനോ മാറ്റിമറിയ്ക്കാനോ മെഷീൻ ലേണിംഗ് ഉപയോഗിക്കുന്ന ഒരു തരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് ഡീപ് ഫേക്ക്. നിരവധി സാധ്യതകളുള്ള ഡീപ് ഫേക്ക് സാങ്കേതികവിദ്യ ദുരുപയോഗങ്ങൾക്കും കാരണമാകും. നിലവിലെ സാഹചര്യത്തിൽ ഡീപ് ഫേക്കുകൾ നിരീക്ഷിച്ചാൽ തിരിച്ചറിയാൻ സാധിക്കും. പക്ഷേ എഐയുടെ കഴിവുകളുടെ സാധ്യതകൾ ഇത്തരം കുറവുകളെ ഭാവിയിൽ പരിഹരിച്ചേക്കാം.