കഴിഞ്ഞ കുറേക്കാലമായി പരിഷ്ക്കരണത്തിൽ രാജ്യത്തുണ്ടായിരിക്കുന്ന വേഗത ശ്രദ്ധേയമാണ്. പ്രത്യകിച്ചും കാർഷിക സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ടവ. ഇന്ത്യയുടെ കാർഷിക മേഖല കർഷകർക്ക് അനുകൂലമാക്കുന്ന രീതിയിൽ 'വ്യാപാരം' എന്ന നിലയിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ്.
ഇന്ത്യയിലെ ഭൂരിപക്ഷം കൃഷിക്കാരും നാമമാത്രമായതോ രണ്ട് ഏക്കറിൽ താഴെയോ മാത്രം ഭൂമി കൈവശമുള്ളവരാണ്. ഇതുതന്നെയാണ് ഈ രംഗത്തെ ഏറ്റവും വലിയ ന്യൂനതയും. കർഷകർ അവരുടെ ഉൾപ്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന വിലയാകട്ടെ അവരുടെ കുടുംബത്തിനു വേണ്ടിയുള്ള വസ്തുക്കളും സേവനങ്ങളും വാങ്ങാൻ ചെലവഴിക്കുന്ന തുകയേക്കാൾ കുറവുമാണ്.
advertisement
ഉദാഹരണത്തിന്, തക്കാളി കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം വസ്ത്രങ്ങൾക്കും ആരോഗ്യ-വിദ്യാഭ്യാസ കാര്യങ്ങൾക്കും ചെലവഴിക്കേണ്ടി വരുന്ന തുകയേക്കാൾ കുറവായിരിക്കും. അതുകൊണ്ടു തന്നെ വ്യാപാര നിബന്ധനകൾ പലപ്പോഴും കർഷക താൽപര്യങ്ങൾക്ക് എതിരാണെന്നു പറയേണ്ടി വരും.
അപ്പോൾ ഇത് എങ്ങനെ വീണ്ടും സമതുലിതമാക്കും? കർഷകന് തന്റെ ഉൽപ്പന്നങ്ങൾക്ക് ഏറ്റവും മികച്ച വില ലഭിക്കുകയെന്നതാണ് ഇതിനുള്ള ഏറ്റവും നല്ല പരിഹാരമാർഗം.
പുതിയ കാർഷിക നിയമനിർമ്മാണത്തിലൂടെ കർഷകർ കാലങ്ങളായി നേരിടുന്ന ചൂഷണത്തെ തടയാനാകുമെന്നാണ് സർക്കാർ വാദിക്കുന്നത്. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ഇത്തരമൊരു പരിഷ്ക്കരണത്തിന് മറ്റുള്ളവരുടെ പിന്തുണ ലഭിക്കാത്തതെന്ന ചോദ്യമാണ് ഉയരുന്നത്.
ഇന്ത്യയുടെ ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ച നയങ്ങൾ 1991-ൽ നടപ്പിലാക്കി, യഥാർഥ പരിഷ്ക്കരണ വാദികൾ എന്ന് അവകാശപ്പെടുന്നവർക്കാണ് ഈ ചോദ്യം ഏറെ ബാധകമാകുന്നത്.
1991 ജൂലൈ 24 ന് അന്നത്തെ ധനമന്ത്രി മൻമോഹൻ സിങ്ങിന്റെ ബജറ്റ് പ്രസംഗത്തിൽ വിക്ടർ ഹ്യൂഗോയെ ഉദ്ധരിച്ച് , "ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാക്കുന്നതിനും ലൈസൻസ്-ക്വാട്ട-രാജ് സമ്പ്രദായം തകർക്കുന്നതിനുമുള്ള നീക്കത്തെ ഭൂമിയിലെ ഒരു ശക്തിക്കും തടയാൻ കഴിയില്ലെന്നു പ്രഖ്യാപിച്ചിരുന്നു.
ആസൂത്രണ കമ്മീഷനിലൂടെ രാജ്യത്ത് പരിഷ്ക്കരണം നടപ്പിലാക്കിയ മോണ്ടെക് സിംഗ് അലുവാലിയ ഉൾപ്പെടെയുള്ള വിദഗ്ധ സംഘമാണ് അന്ന് ധനമന്ത്രി മൻമോഹൻ സിംഗിന് പിന്നിലുണ്ടായിരുന്നത്.
ഒരു ജനാധിപത്യത്തിൽ, സാമ്പത്തികനയമോ സ്ഥാപനങ്ങളോ ആകട്ടെ - പരിഷ്കരണവും നയരൂപീകരണവും അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ പ്രക്രിയയാണ്. പാർലമെന്റിലും പുറത്തുമുള്ള രാഷ്ട്രീയ ചർച്ചകളാണ് ജനാധിപത്യത്തിന്റെ പ്രത്യേകത. കൂടിയാലോചനകളും ചർച്ചകളുമാണ് പല നയരൂപീകരണങ്ങളെയും ഫലപ്രാപ്തിയിൽ എത്തിക്കുന്നത്. എന്നാൽ നിലവിലെ സ്ഫോടനാത്മകമായ സാഹചര്യത്തിൽ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നിരുന്നാലും, നയരൂപീകരണ കാര്യങ്ങളിൽ എല്ലാവരുമായി ചർച്ച ചെയ്ത് സമവായത്തിൽ എത്തണമെന്ന പഠമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ നൽകുന്നത്.
2012 ൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ഡീസൽ വില വർധിപ്പിച്ചു. ഇന്ധന വില വർദ്ധനവിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം അരങ്ങേറുന്നതിനിടയിലായിരുന്നു ഈ തീരുമാനം. എന്നാൽ ഏതാനും ആഴ്ചകൾ കൊണ്ട് ഈ പ്രതിഷേധങ്ങൾ അവസാനിച്ചു.
കാർഷിക മേഖലയിൽ നിലവിൽ നടപ്പിലാക്കുന്ന പരിഷ്കാര ശ്രമങ്ങളിൽ, 1991 വിജയകരമായി പരിഷ്കാരം നടപ്പിലാക്കിയവർ ഇപ്പോൾ നിശബ്ദത പാലിക്കുന്നതും ശ്രദ്ധേയമാണ്.
കാര്യമായ ചർച്ചകളോ കൂടിയാലോചനകളോ നടക്കാത്തതിലൂടെ ഇന്ത്യയിൽ അനേകം നിർണായക നയ പരിഷ്കാരങ്ങളാണ് വിവാദത്തിൽ കുടുങ്ങിക്കിടക്കുന്നത്.
ക്രിക്കറ്റ് പോലെ തന്നെ സാമ്പത്തിക പരിഷ്കാരങ്ങളും നയരൂപീകരണവും സമയത്തിന്റെ ഒരു കളിയാണ്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ മാറ്റത്തിനൊപ്പം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എത്താക്കാൻ ദ്രുതഗതിയിലുള്ള തീരുമാനങ്ങളും അവ നടപ്പിലാക്കാനുള്ള ആർജ്ജവവുമാണ് വേണ്ടത്.
നയ പരിഷ്കാരങ്ങളും രാഷ്ട്രീയവും പരസ്പര പൂരകങ്ങളാണ്. ഉഭയകക്ഷി ചർച്ചകളിലൂടെയും പരസ്പര സഹകരണത്തിന്റെയും കണ്ണാടിയിലൂടെ മാത്രമെ ഇവയെ നോക്കിക്കാണാനാകൂ.