Also Read- അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ച് യുഎസ് കോൺഗ്രസ്
ചരിത്രത്തിൽ കറുത്ത ലിപികളിൽ രേഖപ്പെടുത്തിയ ഈ നാണക്കേടിന് ഡൊണൾഡ് ട്രംപിനെ മാത്രം പഴി പറഞ്ഞ് ഒഴിയാൻ ഭരണകൂടത്തിന് കഴിയില്ല. വിജയം മോഷ്ടിക്കുന്നത് തടയാൻ ക്യാപിറ്റോളിലേക്കെത്താൻ ട്രംപ് ആഹ്വാനം ചെയ്തത് മുതൽ ഇത് സംഭവിക്കുമെന്ന് വാഷിങ്ടൺ അധികൃതർ മുന്നറിയിപ്പ് നൽകിയതാണ്. എന്നിട്ടും അത് സംഭവിച്ചു. സൈന്യത്തെ ഉപയോഗിച്ച് ലോകജനതയെ മര്യാദ പഠിപ്പിക്കുന്ന അമേരിക്കൻ ഭരണകൂടം പക്ഷെ ഒന്നും ചെയ്തില്ല. ഇത് ട്രംപിന്റെ മാത്രം വീഴ്ചയല്ലെന്ന് കുറ്റപ്പെടുത്തിയത് അതുകൊണ്ടാണ്. ഭരണകൂട വീഴ്ച കൂടിയാണ്.
advertisement
Also Read- ക്യാപിറ്റോൾ കലാപത്തിൽ ഇന്ത്യയുടെ ത്രിവർണ പതാകയുമായി ട്രംപ് അനുകൂലി
98ൽ ഈസ്റ്റ് വിങ് ഗേറ്റിൽ അജ്ഞാതൻ വെടിവയ്പ് നടത്തിയതിന് ശേഷം വലിയ കരുതൽ സുരക്ഷ നടപടികളാണ് ക്യാപിറ്റോളിൽ ഏർപ്പെടുത്തിയത്. അതിന് ശേഷവും ഒരു സംഘം ട്രംപ് അനുകൂലികൾക്ക് കോൺഗ്രസ് ചേരുന്ന ഹാളിൽ വരെയെത്താൻ കഴിയുമെങ്കിൽ അത് അവിടത്തെ സംവിധാനം ആകെ പാളിയെന്നതിന്റെ തെളിവ് കൂടിയാണ്.
വിജയം മോഷ്ടിച്ചതാര് ?
വിജയം മോഷ്ടിക്കുന്നുവെന്ന് തോൽവിയേറ്റവർ ആരോപിക്കുന്നത് ജനാധിപത്യത്തിൽ ആദ്യമായിട്ടല്ല. പക്ഷെ അണികളെ രംഗത്തിറക്കി വിജയം അട്ടിമറിക്കാമെന്ന് ഒരു അമേരിക്കൻ പ്രസിഡന്റ് സ്വപ്നം കണ്ടത് ഇത് ആദ്യമായിട്ടാകും. ജനകീയ വോട്ട് നേടിയ ഹിലരി ക്ളിന്റനെ മറികടന്ന് പ്രസിഡന്റായ ട്രംപിന് അത് ആവർത്തിക്കാമെന്ന മോഹിക്കാനുള്ള സാഹചര്യം പോലും ഇത്തവണ ഇല്ലാതിരുന്നു എന്നതാണ് വസ്തുത. ജനകീയ വോട്ടിലും ഇലക്ടറൽ വോട്ടിലും ജോ ബൈഡൻ വളരെ ഏറെ മുന്നിലായിരുന്നിട്ടും സ്വന്തം വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെ ഇറക്കി ഇതെല്ലാം അട്ടിമറിക്കാമെന്ന് കരുതി നടത്തിയ കുതന്ത്രങ്ങളാണ് പാളിയത്.
ട്രംപിന്റെ ഈ കുതന്ത്രം അമേരിക്കൻ ജനാധിപത്യത്തിന് വലിയ നാണക്കേടുണ്ടാക്കിയെങ്കിലും ജോ ബൈഡന് കാര്യങ്ങൾ എളുപ്പമാക്കി. ട്രംപ് അനുകൂലികൾ ഇരച്ചു കയറിയതിന് പിന്നാലെ റിപ്പബ്ളിക്കൻ പാർട്ടി പ്രതിനിധിയും വൈസ് പ്രസിഡന്റുമായ മൈക്ക് പെൻസും, സെനറ്റർ മിക് റോമ്നിയും മുൻപ്രസിഡന്റ് ജോർജ് ബുഷ് ജൂനിയറുമെല്ലാം ട്രംപിന്റെ കാടത്തത്തിനെതിരെ രംഗത്തെത്തി. ജോർജിയയും അരിസോണയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബൈഡൻ നേടിയ വിജയങ്ങൾക്കെതിരെ ട്രംപ് പക്ഷം കൊണ്ടു വന്ന പ്രമേയങ്ങളെ നിഷ്പ്രയാസം പരാജയപ്പെടുത്തി. റിപ്പബ്ളിക്കൻ പ്രതിനിധികൾ പോലും ഡമോക്രാറ്റുകളുടെ വിജയത്തെ പാർലമെന്റിൽ അനുകൂലിച്ചു.
Also Read യു.എസ് പാർലമെന്റിലേക്ക് ട്രംപ് അനുകൂലികൾ ഇരച്ചുകയറി; വെടിവെയ്പ്പിൽ ഒരു മരണം
മാന്യമായി സ്ഥാനമൊഴിയാൻ പോലും ഇനി ഡൊണൾഡ് ട്രംപിന് സാധിക്കില്ല. ക്യാപിറ്റോൾ മന്ദിരത്തിലും ക്യാപിറ്റോൾ കുന്നിലും കലാപത്തിന് മാത്രമല്ല ട്രംപിന്റെ ഈ കുതന്ത്രം വഴിവച്ചത്. കറുത്തവനും വെളുത്തവനും തമ്മിലുള്ള പോരിന് ആക്കം കൂട്ടുകയും ചെയ്തു. വെളുത്തവനും കറുത്തവനും എന്ന വേർതിരിവ് അമേരിക്കയിൽ ആഴത്തിലുള്ള മുറിവാണ്. ആ മുറിവിൽ കുത്തിനോവിച്ച് തെരുവിൽ ഇരുപക്ഷത്തേയും തമ്മിൽ തല്ലിക്കുകയാണ് ട്രംപ് ചെയ്തിരിക്കുന്നത്. ഇതിനെല്ലാം ശേഷവും ട്രംപിന് അധികാരം പിടിക്കാനാകില്ലെന്നത് മാത്രമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് അമേരിക്കയിലെ ജനാധിപത്യ വിശ്വാസികൾക്ക് നൽകുന്ന ആശ്വാസം.
അമേരിക്കൻ മാധ്യമങ്ങൾ
രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ ഒരു മടിയും കാണിച്ചില്ല അമേരിക്കൻ മാധ്യമങ്ങൾ. ട്രംപിന്റെ ഗുണ്ടകളന്നാണ് ക്യാപിറ്റോൾ വളഞ്ഞ ട്രംപ് അനുകൂലികളെ അവർ വിളിച്ചത്. ക്യാപിറ്റോളിലേക്ക് ഇരച്ചു കയറിയതോടെ ആഭ്യന്തര തീവ്രവാദികൾ (ഡൊമസ്റ്റിക് ടെററിസ്റ്റ്) എന്നും വിളിച്ചു. നഗ്നനായ രാജാവിനെ കല്ലെറിയാൻ കിട്ടിയ അവസരം അവർ പാഴാക്കിയതുമില്ല. ട്രംപിനെതിരെ കടുത്ത വിമർശനമാണ് അതുവരെ ട്രംപിനെ പരസ്യമായി അനുകൂലിച്ച് മാധ്യമങ്ങൾ പോലും ക്യാപിറ്റോൾ ആക്രമണത്തിന് ശേഷം നടത്തിയത്.
ട്രംപ് അധികാരത്തിൽ നിന്ന് പുറത്താകുന്നു എന്ന തിരിച്ചറിവിൽ മാത്രമല്ല പല അമേരിക്കൻ മാധ്യമങ്ങളും അങ്ങനെ ചെയ്തത്. ട്രംപ് അധികാരത്തിൽ വന്നത് മുതൽ ഇത്തരം വിമർശനത്തിന് മടി കാണിക്കാത്ത മാധ്യമങ്ങൾ ഏറെയാണ് അമേരിക്കയിൽ. ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയായി ഭരണവർഗത്തിന്റെ വഴിവിട്ട നടപടികൾക്കെതിരെ അവർ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ വിജയം കൂടിയാണ് അമേരിക്കയിലെ ഭരണമാറ്റം.