ആ ഗൂഢാലോചനയ്ക്കു പിന്നില്‍ അഞ്ചുപേരാണ്. ആ പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലും പറയുന്നു.
അതേസമയം 24 വര്‍ഷത്തിനു ശേഷവും ആ പേരുകള്‍ പറയാനുള്ള ധൈര്യമായിട്ടില്ല. കെ.കരുണാകരന്‍ എന്ന മുഖ്യമന്ത്രി രാജിവച്ചത് 1995 മാര്‍ച്ച് 15ന്. കാരണം ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണ വിധേയനായ ഐജി രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കാന്‍ കരുണാകരന്‍ ശ്രമിച്ചെന്ന ആരോപണം. രാജിയിലേക്കു വഴിവച്ച് മാര്‍ച്ച് 10ന് ഉമ്മന്‍ ചാണ്ടി പരസ്യമായി പറഞ്ഞു.
advertisement
'ഇന്നത്തെ നിലയില്‍ ശ്രീവാസ്തവയ്ക്ക് എതിരേ നടപടി എടുത്താലും ജനം വിശ്വസിക്കില്ല. മുഖ്യമന്ത്രി സ്ഥാനത്തു നിന്നു കരുണാകരന്‍ മാറുക മാത്രമാണ് കോണ്‍ഗ്രസിന്റെ രക്ഷയ്ക്കു നല്ലത്.' ഇന്ന് സുപ്രീം കോടതി വിധി വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ഒന്നും പറയാതെ കടന്നുപോയി.
കരുണാകരന്‍ രാജിവയ്ക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രി ആയിരുന്നില്ല. എംഎ കുട്ടപ്പന് രാജ്യസഭാ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് 1994 ജൂണ്‍ 16ന് രാജിവച്ചിരുന്നു. പക്ഷേ അതിനു ശേഷമാണ് ചാരക്കേസിന്റെ പിറവി. ഒക്ടോബര്‍ എട്ടിന് മാലിക്കാരിയായ മറിയം റഷീദ ഇന്ത്യയില്‍ താമസിക്കാനുള്ള കാലാവധി നീട്ടിനല്‍കാന്‍ പൊലീസില്‍ അപേക്ഷ നല്‍കുന്നു. ഇപ്പോള്‍ സുപ്രീം കോടതി നടപടി ആവശ്യപ്പെട്ട വിജയനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. ആ വിജയന് അന്നത്തെ ചില കോണ്‍ഗ്രസ് നേതാക്കളോടുള്ള അടുപ്പമാണ് കേസിനെ ഇപ്പോള്‍ സംശയത്തിലാക്കുന്നത്.
ശശികുമാറും നമ്പിനാരായണനും രമണ്‍ശ്രീവാസ്തവയുമൊക്കെ പ്രതിസ്ഥാനത്തു വന്ന ആ കേസില്‍ ഒരു രാഷ്ട്രീയക്കാരന്‍ പോലും പ്രതിയാക്കപ്പെട്ടിട്ടില്ല. അന്നു സ്ഥാനമൊഴിഞ്ഞ കെ. കരുണാകരന്‍ പിന്നെ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായി. തൊട്ടുപിന്നാലെ തൃശൂര്‍ ലോക്സഭാ സീറ്റില്‍ കരുണാകരന്‍ മാത്രമല്ല, മുരളീധരനും തോറ്റു. സ്വന്തം പാര്‍ട്ടിയുണ്ടാക്കിയിട്ടും അധികാരസ്ഥാനത്തേക്ക് തിരിച്ചുവന്നില്ല.
പിന്നെ കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രിമാരായത് രണ്ടുപേരാണ്. എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും. അവരായിരുന്നു അന്ന് ചാരക്കേസില്‍ കരുണാകരന്റെ മറുവശത്തുണ്ടായിരുന്നവര്‍. പിന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടത് ഉത്തരവാദിത്തരഹിതമായ മാധ്യമപ്രവര്‍ത്തനമാണ്. അന്ന് നമ്പിനാരായണനേയും കരുണാകരനേയും ക്രൂശിക്കാന്‍ കഥ മെനഞ്ഞ ഒരു മാധ്യമവും ഇനിയും മാപ്പ് പറഞ്ഞിട്ടുമില്ല.