നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
Last Updated:
ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട് നടത്തിയ നിയമപോരാട്ടത്തിൽ അന്തിമവിജയം നമ്പിനാരായണനൊപ്പം. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി വിധിച്ചു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നും സുപ്രീം കോടതി വിധിച്ചു. നമ്പി നാരായണന്‍റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. മാനസിക പീഡനത്തിന് നമ്പി നാരായണൻ ഇരയായി. നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കണം എന്നും ആവശ്യപ്പെട്ടാണ് നമ്പി നാരായണൻ സുപ്രീം കോടതിയെ സമീപിച്ചത്. വാദത്തിനിടെ ഇതിനോട് യോജിച്ച കോടതി 75 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണിക്കാം എന്ന് വാക്കാൽ നിരീക്ഷിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കാൽനൂറ്റാണ്ടോളം പഴക്കമുള്ള ചാരക്കേസിൽ നീതി തേടിയുള്ള നമ്പി നാരായണന്റെ പോരാട്ടത്തിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.
കാൽനൂറ്റാണ്ട് നീണ്ട നിയമ പോരാട്ടം; നാള്‍വഴി
അന്വേഷണ ഉദ്യോഗസ്ഥർ ആയ സിബി മാത്യൂസ്, കെകെ ജോഷ്വ, എസ് വിജയൻ എന്നിവർ കുറ്റക്കാരാണെന്ന് സിബിഐ കണ്ടെത്തിയതിനാൽ നടപടി വേണമെന്നായിരുന്നു ആവശ്യം. നടപടി വേണ്ടെന്ന് 2012ൽ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഡിവിഷൻ ബഞ്ച് സർക്കാർ നടപടി ശരിവച്ചിരുന്നു.
നമ്പി നാരായണന് 50 ദിവസത്തോളം ജയിലിൽ കഴിയേണ്ടി വന്ന കേസിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇടത് സർക്കാർ നിലപാട് വ്യക്തമാക്കാതെ തീരുമാനം കോടതിക്ക് വിട്ടു. ഔദ്യോഗിക ചുമതല നിർവഹിക്കുക മാത്രമാണ് ചെയ്തതെനായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2018 10:59 AM IST