ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ചുവരെഴുത്തുകളും മുദ്രാവാക്യങ്ങളും കാമ്പസിന്റെ ചുവരുകളില്‍ പ്രത്യക്ഷപ്പെട്ട് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് വിസിയുടെ പരാമര്‍ശം. സംഭവത്തെത്തുടര്‍ന്ന് മതപരമായ അസഹിഷ്ണുത ഉണ്ടാകാതിരിക്കാന്‍ കാമ്പസില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാനുള്ള നടപടികള്‍ സര്‍വകലാശാല സ്വീകരിച്ചുവരികയാണെന്നും അവര്‍ വ്യക്തമാക്കി.
''ഇതൊരു മാതൃകാപരമായ മാറ്റമാണെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ വൈവിധ്യങ്ങള്‍ക്കിടയിലും രാജ്യവുമായി ഐക്യത്തോടെയിരിക്കണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ (ശ്രീരാമന്‍) ആണ് നമ്മെ ഒരുമിച്ച് കൊണ്ടുവരുന്നത്'', അവര്‍ പറഞ്ഞു.
Also read-ചുവരിൽ 1,040 പേരുകൾ; സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരവുമായി ജെഎൻയു
advertisement
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് ലാംഗ്വേജസിന്റെ ചുവരില്‍ ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചുവരെഴുത്തുകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. പുറത്തുനിന്നുള്ളവര്‍ പലപ്പോഴും സര്‍വകലാശാലയില്‍ പ്രവേശിക്കുന്നത് കാംപസിലെ പൊളിഞ്ഞ മതിൽ വഴിയാണ്. അത് നന്നാക്കാന്‍ സര്‍വകലാശാല ഭരണകൂടം കേന്ദ്രവുമായി ചര്‍ച്ച നടത്തി വരികയാണെന്നും പൊതുപജനശ്രദ്ധ നേടുന്നതിനായിട്ടായിരിക്കും അത്തരം കാര്യങ്ങള്‍ എഴുതിയതെന്നും അവര്‍ പറഞ്ഞു.
കാംപസില്‍ ആവശ്യത്തിന് സിസിടിവി ക്യാമറകള്‍ ഇല്ല. പിന്നെയെങ്ങനെ കുറ്റവാളികളെ കണ്ടെത്തും? ഞങ്ങള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. എന്നാല്‍, പൊളിഞ്ഞുകിടക്കുന്ന മതിലിന്റെ ഭാഗത്തുകൂടെ ഒട്ടേറെപ്പേര്‍ കാംപസിനുള്ളില്‍ പ്രവേശിക്കുന്നുണ്ട്. അതിനാല്‍, കാംപസിന്റെ അകത്തുള്ളയാളാണോ പുറത്തുനിന്നുള്ളയാളാണോ ഇത് എഴുതിയത് ആരാണെന്ന് കൃത്യമായി കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു. എല്ലാ സര്‍വകലാശാലയിലും ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന ചിലരെ കാണാം. ഇത്തരത്തിലുള്ള തീവ്ര പ്രത്യയശാസ്ത്രമോ മതഭ്രാന്തോ അല്ലെങ്കില്‍ മറ്റൊന്നിനൊടുള്ള അസഹിഷ്ണുതയോ തിരുത്താനുള്ള ഏക മാര്‍ഗം ആരെയും അപമാനിക്കാന്‍ പാടില്ലാത്ത ഇടം സൃഷ്ടിക്കുക എന്നതാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു.
മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുകയോ അവഹേളിക്കുകയോ ചെയ്യാത്ത എല്ലാവര്‍ക്കും ഉത്തരവാദിത്തത്തോടെ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ഇടം സര്‍വകലാശാലയില്‍ സൃഷ്ടിക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ ജെഎന്‍യു ഭരണകൂടം നിലവില്‍ കാംപസിലെ പ്രധാന മേഖലകളില്‍ സര്‍വേ നടത്തുകയാണെന്നും അവര്‍ പറഞ്ഞു.
2022 ഏപ്രിലില്‍ ജെഎന്‍യുവില്‍ രാമനവമി ആഘോഷത്തിനിടെ കാവേരി ഹോസ്റ്റലില്‍ മാംസ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി രണ്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ ചില വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്ന അയോധ്യ രാമക്ഷേത്രത്തിലെ 'പ്രാണ പ്രതിഷ്ഠ' ജനുവരി 22 ന് നടക്കും