ആഗോള നിക്ഷേപക ഉച്ചകോടിയിൽ (Global Investors Summit (GIS)) വെച്ച് 102 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായി അയോധ്യയിലെ ഡിവിഷണൽ കമ്മീഷണർ ഗൗരവ് ദയാൽ പറഞ്ഞു. അയോധ്യയിലെ വിനോദസഞ്ചാര മേഖലക്കായി ഏകദേശം 18,000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ആഗോള നിക്ഷേപക ഉച്ചകോടിക്കു ശേഷം നിരവധി സംരംഭകർ അയോധ്യയിലെ ടൂറിസം മേഖലയിൽ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ച് സർക്കാരിനും ജില്ലാ ഭരണകൂടത്തിനും നിർദേശങ്ങൾ സമർപ്പിച്ചിരുന്നു.
ഇപ്പോൾ അയോധ്യയിൽ 126 വിനോദസഞ്ചാര പദ്ധതികൾ ഏകദേശം അന്തിമ നിർമാണ ഘട്ടത്തിലാണ്. ഇതിൽ 46 എണ്ണം ഒദ്യോഗിക കരാറുകളുടെ അടിസ്ഥാനത്തിൽ ഉള്ളതും 80 എണ്ണം ഔപചാരിക വ്യവസ്ഥകളോടു കൂടി അല്ലാത്തതുമാണ്. ഏകദേശം 4,000 കോടി രൂപയാണ് ഈ സംരംഭങ്ങളുടെ മൊത്തം ചെലവ്. താജ്, മാരിയറ്റ്, ജിഞ്ചർ, ഒബ്‌റോയ്, ട്രൈഡന്റ്, റാഡിസൺ തുടങ്ങിയ 50 ഓളം പ്രശസ്ത ഹോട്ടൽ കമ്പനികൾ അയോധ്യയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവരുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
അയോധ്യയിലെ രാജാവിന്റെ കെട്ടിടത്തെ (Raja’s Building) ഒരു പൈതൃക ഹോട്ടലാക്കി മാറ്റാനുള്ള പദ്ധതികളും നടന്നു വരികയാണ്. ഒരു പ്രമുഖ ഹോട്ടൽ ശൃംഖല ഇതിനായി നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അയോധ്യയിലെ പ്രധാനപ്പെട്ട നാല് ഹോട്ടൽ വ്യവസായ പദ്ധതികളിലേക്കായി ഏകദേശം 420 കോടി രൂപ നിക്ഷേപം നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചെ ഡ്രീംവേൾഡ് എൽഎൽപി (Panche Dreamworld LLP) കമ്പനിയാണ് ഹോട്ടൽ വ്യവസായത്തിനായി അയോധ്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്നത്. ഇവരുടെ ഒ രാമ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രോജക്റ്റിനായി ആകെ 140 കോടി രൂപയാണ് ചെലവാക്കുന്നത്.
പ്രാണപ്രതിഷ്ഠാ ദിനത്തിന് രണ്ടാഴ്‌ച മുൻപേ തന്നെ, പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ് ഫോമായ ബുക്കിങ്ങ് ഡോട്ട് കോമിൽ അയോധ്യയിലെ താമസ സ്ഥലങ്ങളിൽ ഭൂരിഭാഗവും ബുക്ക് ചെയ്യപ്പെട്ടിരുന്നു. അയോധ്യയിലെ 20 ഹോട്ടലുകൾ, 12 അപ്പാർട്ട്‌മെന്റുകൾ, 12 ഹോംസ് & അപ്പാർട്ട്‌മെന്റ് സൗകര്യങ്ങൾ, 7 ഹോംസ്റ്റേകൾ, 6 ഗസ്റ്റ് ഹൗസുകൾ എന്നിവയുൾപ്പെടെയുള്ള താമസ സൗകര്യങ്ങളാണ് ബുക്കിങ്ങ് ഡോട്ട് കോമിൽ ലിസ്റ്റ് ചെയ്തിരുന്നത്. പ്രാണപ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് നിരവധി ഹോട്ടലുകളും താമസ സ്ഥലങ്ങളും തങ്ങളുടെ താരിഫ് വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ചിലയിടത്ത് സാധാരണ നിരക്കിന്റെ 200 ഇരട്ടി വരെയാണ് വർധനവ് ഉണ്ടായത്.
Summary: Spiritual tourism gets a fillip in Ayodhya with Taj and Raddison opening business in the temple town