മാനസിക ആരോഗ്യം കണക്കിലെടുത്ത് സ്റ്റോക്സ് മാസങ്ങളായി ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇന്ത്യയിൽ നടന്ന ഐപിഎൽ പതിനാലാം സീസണിൽ ആദ്യത്തെ മത്സരത്തിൽ താരം കളിച്ചിരുന്നെങ്കിലും കൈവിരലിന് പരിക്കേറ്റതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇംഗ്ലണ്ടിലെത്തി ശസ്ത്രക്രിയ നടത്തിയതിന് ശേഷം താരം പിന്നീട് വിശ്രമത്തിലായിരുന്നു. ഇതിന് ശേഷമാണ് സ്റ്റോക്സ് ക്രിക്കറ്റിൽ നിന്നും താത്ക്കാലിക വിടവാങ്ങൽ പ്രഖ്യാപിച്ചത്. ഇതിനെ തുടർന്ന് ഐപിഎൽ രണ്ടാം പാദം താരത്തിന് നഷ്ടമായിരുന്നു. ഒപ്പം തന്നെ ഇപ്പോൾ നടക്കുന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ടീമിലും താരം ഉൾപ്പെട്ടിരുന്നില്ല.
advertisement
മത്സരരംഗത്തേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് ആവേശഭരിതനായാണ് സ്റ്റോക്സ് പ്രതികരിച്ചത്. " എന്റെ മാനസിക ക്ഷേമത്തിന് മുന്‍ഗണന നല്‍കാന്‍ എനിക്ക് ഒരു ഇടവേള ആവശ്യമായിരുന്നു. എന്റെ വിരലിലെ പരിക്ക് മാറാനും ഈ ഇടവേള എനിക്ക് ഉപകരിച്ചു. എന്റെ സഹതാരങ്ങളെ കാണാനും അവര്‍ക്കൊപ്പം കളിക്കളത്തിലിറങ്ങാനും ഞാന്‍ കാത്തിരിക്കുകയാണ്. ആഷസ് പരമ്പരയ്ക്കായി കാത്തിരിക്കുന്നു." ബെന്‍ സ്റ്റോക്സ് പറഞ്ഞു.
ഒട്ടനവധി വിവാദങ്ങൾക്കൊടുവിലാണ് ഓസ്‌ട്രേലിയയിൽ ആഷസ് കളിക്കാൻ ഇംഗ്ലണ്ട് തയാറായത്. ഓസ്‌ട്രേലിയയിൽ നിലനിൽക്കുന്ന കടുത്ത കോവിഡ് നിയമങ്ങൾ കാരണം ആഷസ് പരമ്പരയിൽ നിന്നും ഇംഗ്ലണ്ട് താരങ്ങൾ പിന്മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തങ്ങളുടെ പ്രധാന താരങ്ങളെയെല്ലാം തന്നെ ഉൾപ്പെടുത്തി കൊണ്ടാണ് ഇംഗ്ലണ്ട് അവരുടെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ കൂട്ടത്തിലേക്ക് സ്റ്റോക്സ് കൂടി എത്തുന്നതോടെ ഇംഗ്ലണ്ട് കൂടുതൽ കരുത്തരാവുമെന്നതിൽ തർക്കമില്ല.
ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം:
ജോ റൂട്ട് (ക്യാപ്റ്റൻ), ജെയിംസ് ആൻഡേഴ്സൺ, ജോണി ബെയർസ്റ്റോ, ഡോം ബെസ്, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്ട്ലർ, സാക്ക് ക്രോളി, ഹസീബ് ഹമീദ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, ഡേവിഡ് മലൻ, ക്രെയ്ഗ് ഓവർട്ടൺ, ഒല്ലി പോപ്പ്, ഒല്ലി റോബിൻസൺ, ബെൻ സ്റ്റോക്സ് , ക്രിസ് വോക്സ്, മാർക്ക് വുഡ്.