പഹൽഗാം ഭീകരാക്രമണത്തിന്റെയും അതിർത്തി കടന്നുള്ള സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യകളിക്കുന്നതിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കുന്നത് തടയുന്നത് ഒളിമ്പിക് ചാർട്ടറിന് വിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള വിശ്വസനീയമായ വേദിയായി ഇന്ത്യയുടെ ഉയർച്ചയും കണക്കിലെടുക്കേണ്ടത് പ്രധാനമാണ്. അതനുസരിച്ച്, പാകിസ്ഥാനിൽ നിന്നുള്ള ടീമുകളോ കളിക്കാരോ ഉൾപ്പെടുന്ന അന്താരാഷ്ട്ര ടുർണമെന്റുകളിൽ ഇന്ത്യൻ ടീമുകളും കളിക്കാരും പങ്കെടുക്കും. അതുപോലെ, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അത്തരം പരിപാടികളിൽ പാകിസ്ഥാൻ കളിക്കാർക്കും ടീമുകൾക്കും പങ്കെടുക്കാൻ കഴിയുമെന്നും കായികമന്ത്രാലയത്തിന്റെ നയത്തിൽ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഇന്ത്യയെ മാറ്റുന്നതിന് ലളിതമായ വിസ അലോട്ട്മെന്റ് നടപടിക്രമങ്ങളും നയം വാഗ്ദാനം ചെയ്യുന്നു.
advertisement
അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര മത്സരങ്ങളെ സംബന്ധിച്ചിടത്തോളം, ഇന്ത്യൻ ടീമുകൾ പാകിസ്ഥാനിലെ മത്സരങ്ങളിൽ പങ്കെടുക്കില്ലെന്നും പാകിസ്ഥാൻ ടീമുകളെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കുകയുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഏഷ്യാ കപ്പിനെയും ഭാവിയിലെ ലോകകപ്പുകളെയും ഈ തീരുമാനം ബാധിക്കില്ല.ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും മത്സരങ്ങള്‍ നിലവിൽ നടക്കാറുള്ളത്.