സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് ഒരു അവസരവും നൽകാതെയാണ് ചെൽസി ഫൈനൽ ഉറപ്പിച്ചത്. ഫൈനലിൽ മറ്റൊരു പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയാണ് ചെൽസിയുടെ എതിരാളികൾ. 2012ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തുന്നത്. മെയ് 29ന് ഇസ്‌താംബൂളിലാണ് ഫൈനൽ.
മത്സരത്തിന്റെ തുടക്കം മുതൽ ചെൽസിയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത്. തുടക്കത്തിൽ ടിമോ വെർണറിന്റെ ഗോളിൽ ചെൽസി റയലിൻ്റെ ഗോൾ വല കുലുക്കിയെങ്കിലും ആ ശ്രമം റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. എന്നാൽ അധികം താമസിയാതെ നീലപ്പട നടത്തിയ മറ്റൊരു മുന്നേറ്റത്തിൽ ചെൽസി താരം കായ് ഹാവെർട്സ് റയൽ ഗോളി തിബോ കുർട്ടോയെ കബളിപ്പിച്ച് ഗോളിയുടെ തലക്ക് മുകളിലൂടെ പന്ത് ലോബ് ചെയ്തെങ്കിലും പന്ത് ക്രോസ്ബാറിൽ തട്ടി തെറിച്ചു. പക്ഷേ റീബൗണ്ട് ചെയ്തു വന്ന പന്തിലേക്ക് ഓടിയടുത്ത ചെൽസി സ്ട്രൈക്കർ ടിമോ വെർണർ ഒഴിഞ്ഞ ഗോൾപോസ്റ്റിലേക്ക് പന്ത് ഹെഡ് ചെയ്ത് ചെൽസിക്ക് ലീഡ് നേടി കൊടുക്കുകയായിരുന്നു. ഒന്നാം പാദത്തിൽ നിറം മങ്ങിപ്പോയ താരത്തിന് ആശ്വാസം നൽകുന്നതായി ഈ ഗോൾ.
advertisement
തുടർന്ന് രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് കൂടുതൽ സമയം പന്ത് കൈവശം വെച്ചെങ്കിലും അവസരങ്ങൾ കൂടുതലും സൃഷ്ട്ടിച്ചത് ചെൽസിയായിരുന്നു. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുത്ത ചെൽസി അത് പോലെ തന്നെ ഒട്ടനവധി അവസരങ്ങൾ നഷ്ടപ്പെടുത്തുക കൂടി ചെയ്തു. തുടർന്ന് മത്സരം അവസാനിക്കാൻ 5 മിനിറ്റ് ബാക്കി നിൽക്കെ ചെൽസി രണ്ടാമത്തെ ഗോളും നേടി ജയം കൂടുതൽ ആധികാരികമാക്കി.
അതേസമയം, ചാമ്പ്യൻസ് ലീഗിൽ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു ഇംഗ്ലീഷ് ഫൈനലിനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഇന്ന് റയലിനെ തോൽപ്പിച്ച് ചെൽസി ഫൈനലിൽ എത്തിയതോടെയാണ് ഇംഗ്ലീഷ് ക്ലബ്ബുകൾ തമ്മിലുള്ള പോരാട്ടത്തിന് വഴിയൊരുങ്ങിയത്. 2019ലാണ് ചാമ്പ്യൻസ് ലീഗിൽ ഇത്തരത്തിൽ ഒരു ഇംഗ്ലീഷ് ഫൈനൽ അവസാനമായി അരങ്ങേറിയത്. അന്ന് ലിവർപൂളും ടോട്ടനവും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ ലിവർപൂൾ ആയിരുന്നു ചാമ്പ്യന്മാരായത്.
ഇതിന് മുന്നേ, 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിൽ ഏറ്റുമുട്ടിയപ്പോഴും ഇതുപോലെ ഒരു ഇംഗ്ലീഷ് ചാമ്പ്യൻസ് ലീഗ് ഫൈനൽ വന്നിരുന്നു. അന്ന് ചെൽസിയെ തോൽപ്പിച്ച് യുണൈറ്റഡ് കിരീടം നേടുകയായിരുന്നു. 2012നു ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്. പി എസ് ജിയെ മറികടന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ആകട്ടെ ഇത് ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലുമാണ്.
Summary- Chelsea marches past Real Madrid to set up an all English final in Champions league
