ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വേദിയായ ടൂർണമെന്റ് ഫുട്ബോൾ പ്രേമികൾ ഏറ്റെടുക്കുകയായിരുന്നു. മത്സരം നടക്കുന്ന വേദികളിൽ പ്രത്യേകിച്ചും കേരളത്തിന്റെ മത്സരങ്ങൾക്കായി വമ്പൻ ജനാവലിയാണ് സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തിയത്. ഗാലറികളിൽ തങ്ങൾക്ക് പിന്തുണ നൽകിയ കാണികളുടെ പ്രതീക്ഷയ്ക്ക് കോട്ടമൊന്നും തട്ടാത്ത പ്രകടനം നടത്തി കേരളം ഫൈനലിലേക്ക് യോഗ്യത നേടിയെടുത്തു. ഫൈനലിൽ ബംഗാളിനെ നേരിടാൻ ഒരുങ്ങുന്ന ടീമിന് പ്രോത്സാഹനമെന്ന നിലയിലും കാണികൾക്ക് ആവേശം നൽകുന്നതുമായി ഷംഷീർ വയലിലിന്റെ പ്രഖ്യാപനം.
ടീമിന്റെ ഇതുവരെയുള്ള മികച്ച പ്രകടനത്തിനുള്ള അഭിനന്ദനമായും കിരീടം നേടുന്നതിനുള്ള പ്രോത്സാഹനമായുമാണ് തന്റെ പ്രഖ്യാപനമെന്ന് ഡോ. ഷംഷീർ വയലിൽ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ ഫുട്ബോളിന് ഉണർവേകുന്ന പ്രകടനമാണ് കേരളം നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കായിക മേഖലയിലെ താരങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഷംഷീർ വയലിൽ നേരത്തെയും ഇത്തരത്തിലുള്ള സമ്മാന പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. ടോക്യോ ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കല മെഡല്‍ നേടിയ ഇന്ത്യൻ പുരുഷ ടീമിലെ ഗോൾകീപ്പറായ മലയാളി താരം പി.ആര്‍ ശ്രീജേഷിന് അദ്ദേഹം ഒരു കോടി രൂപ സമ്മാനിച്ചിരുന്നു. ഇതോടൊപ്പം തന്നെ ഹോക്കിയിൽ ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി മാനുവല്‍ ഫെഡറിക്കിന് പത്തു ലക്ഷം രൂപയും അദ്ദേഹം സമ്മാനമായി നൽകിയിരുന്നു.
കേരളം-ബംഗാൾ; ഇന്ത്യൻ ഫുട്ബോളിലെ എൽക്ലാസിക്കോ പോരിനൊരുങ്ങി പയ്യനാട് സ്റ്റേഡിയം
ഇന്ത്യൻ ഫുട്ബോളിലെ പവർ ഹൗസുകളായ കേരളവും ബംഗാളും സന്തോഷ് ട്രോഫി ഫൈനൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ മത്സരം ആവേശകരമാകും എന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ. കിരീടങ്ങളുടെ എണ്ണത്തിൽ മുൻതൂക്കം ബംഗാളിന് ആണെങ്കിലും ഇക്കുറി ടൂർണമെന്റിൽ തകർപ്പൻ ഫോമിലാണെന്നുള്ളതും മത്സരം നടക്കുന്നത് സ്വന്തം നാട്ടിലാണെന്നുള്ളതും കേരളത്തിനെ ഫേവറൈറ്റുകൾ ആക്കുന്നു. കൂടാതെ ഫൈനൽ റൗണ്ട് ഗ്രൂപ്പ് ഘട്ടത്തിൽ ബംഗാളിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവും കേരളത്തിന് കൂട്ടായുണ്ട്.
Also read- Santosh Trophy| സന്തോഷ് ട്രോഫി ഫൈനല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ
സന്തോഷ് ട്രോഫിയിൽ തങ്ങളുടെ 15-ാം ഫൈനല്‍ മത്സരത്തിനിറങ്ങുന്ന കേരളം ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. അതേസമയം 33-ാം കിരീടമാണ് ബംഗാള്‍ ലക്ഷ്യമിടുന്നത്. സെമിയില്‍ കര്‍ണാടകയെ 7-3ന് തകർത്തുവിട്ടാണ് കേരളം ഫൈനലിലേക്ക് കടന്നത് അതേസമയം, മണിപ്പൂരിനെ 3-0ന് തോൽപ്പിച്ചായിരുന്നു ബംഗാൾ ഫൈനലിലേക്ക് കടന്നത്.
അവസാനമായി ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു ജയം. അതും കൊല്‍ക്കത്തയില്‍ വെച്ച് നടന്ന മത്സരത്തിൽ തോൽവി വഴങ്ങേണ്ടി വന്നതിന്റെയും ഒപ്പം സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ വഴങ്ങേണ്ടി വന്ന തോൽവിയുടെയും കണക്കുകൾ വീട്ടാനാണ് ബംഗാള്‍ ഒരുങ്ങുമ്പോൾ സ്വന്തം നാട്ടുകാരുടെ മുന്നിൽ വീണ്ടും കിരീട൦ ഉയർത്താനാണ് കേരളം ലക്ഷ്യമിടുന്നത്.
മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്ക് മത്സരത്തിന് കിക്കോഫ് വീഴും. മത്സരം എഐഎഫ്എഫ് ഫേസ്‌ബുക്ക് പേജില്‍ ലൈവ് ആയി കാണാം.
