വെള്ളായാഴ്ചയാണ് പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സ്, ബംഗളുരു എഫ്.സിയോട് തോറ്റത്. അധികസമയത്ത് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നേടിയ വിവാദ ക്വിക് ഫ്രീകിക്ക് ഗോളിലായിരുന്നു ബംഗളുരു എഫ്.സി മുന്നിലെത്തിയത്. ഈ ഗോൾ റഫറി അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്സ് കോച്ച് കളിക്കാരെ തിരികെ വിളിക്കുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ബ്ലാസ്റ്റേഴ്സ് കളിക്കാർ തിരികെ പോകാതിരുന്നതോടെ, ബംഗളുരുവിനെ റഫറി വിജയിയായി പ്രഖ്യാപിച്ചു.
ഛേത്രിയുടെ ക്വിക് ഫ്രീകിക്ക് ഗോൾ വിവാദം ഉടനെയെങ്ങും കെട്ടടങ്ങില്ലെന്ന സൂചനയാണ് ബ്ലാസ്റ്റേഴ്സിന് റിയാദിൽ ലഭിച്ച പിന്തുണ. മൈതാനത്തുനിന്ന് താരങ്ങളെ തിരികെ വിളിച്ചതിന് ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. എന്നാൽ ഏറ്റവുമധികം ആരാധകരുള്ള ബ്ലാസ്റ്റേഴ്സിനെതിരെ നടപടി എടുത്താൽ, തിരിച്ചടിയുണ്ടാകുമോയെന്ന ആശങ്ക ഐഎസ്എൽ സംഘാടകർക്കുണ്ട്.
advertisement
സന്തോഷ് ട്രോഫിയിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ കേരളം ഫൈനൽ കളിക്കുമെന്ന പ്രതീക്ഷയിൽ നിരവധി മലയാളികൾ റിയാദിൽ ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ ഇത്തവണ സെമി കാണാതെ പുറത്താകുകയായിരുന്നു കേരളം. എന്നാൽ റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന് പിന്തുണ നൽകാനുള്ള ഇടമാക്കി മാറ്റുകയായിരുന്നു മലയാളി ആരാധകർ.
ചെണ്ടയും കുഴല്‍വിളികളുമായിയാണ് മലയാളികൾ റിയാദിൽ, ബ്ലാസ്റ്റേഴ്സിന് പിന്തുണ നൽകിയത്. ബ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയാണ് മലയാളി ആരാധകർ മഞ്ഞപ്പടയ്ക്ക് അഭിവാദ്യമർപ്പിച്ചത്. സൗദി, ഇന്ത്യന്‍ ദേശീയ പതാകകളുമേന്തി മത്സരത്തിലുടനീളം ഇവര്‍ ആവേശം ചൊരിഞ്ഞു. മൽസരത്തിൽ ഉടനീളം മഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ ആരാധകരുടെ ആരവം സ്റ്റേഡിയത്തിൽ മുഴങ്ങിക്കേട്ടു. സന്തോഷ് ട്രോഫിയിൽ കർണാടകയാണ് കിരീടം നേടിയത്. 54 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് കർണാടകം സന്തോഷം ട്രോഫി നേടുന്നത്. മേഘാലയയെ 3-2 എന്ന സ്കോറിന് വീഴ്ത്തിയാണ് കർണാടകം ജേതാക്കളായത്.