• HOME
  • »
  • NEWS
  • »
  • sports
  • »
  • ശ്രീകണ്ഠീരവയിൽ നാടകീയ രംഗങ്ങൾ; ഗോളിൽ തർക്കിച്ച് മൈതാനംവിട്ട് ബ്ലാസ്റ്റേഴ്സ് താരങ്ങൾ, ബെംഗളൂരു സെമിയിൽ

ശ്രീകണ്ഠീരവയിൽ നാടകീയ രംഗങ്ങൾ; ഗോളിൽ തർക്കിച്ച് മൈതാനംവിട്ട് ബ്ലാസ്റ്റേഴ്സ് താരങ്ങൾ, ബെംഗളൂരു സെമിയിൽ

ഏറെ നേരത്തെ ആശയക്കുഴപ്പത്തിനും തർക്കത്തിനും ചർച്ചകൾക്കുമൊടുവിൽ ബെംഗളൂരു എഫ്സിയെ വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ ബെംഗളൂരു എഫ്സി ഐഎസ്എൽ സെമിയിലെത്തി

  • Share this:

    ബെംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ്സി പ്ലേ ഓഫ് മത്സരത്തിനിടെ നാടകീയ രംഗങ്ങൾ. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ പോയതോടെ എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ, ബെംഗളൂരു എഫ്സി നേടിയ ഗോളിനെച്ചൊല്ലി തർക്കം. പകരക്കാരനായി ഇറങ്ങിയ മുൻ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നേടിയ ഗോളാണ് വിവാദത്തിന് കാരണമായത്. തർക്കം രൂക്ഷമായതോടെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് ടീമിനെ തിരിച്ചുവിളിച്ചു. ഏറെ നേരത്തെ ആശയക്കുഴപ്പത്തിനും തർക്കത്തിനും ചർച്ചകൾക്കുമൊടുവിൽ ബെംഗളൂരു എഫ്സിയെ വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ ബെംഗളൂരു എഫ്സി ഐഎസ്എൽ സെമിയിലെത്തി.

    എക്സ്ട്രാ ടൈമിൽ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്തിനു സമീപം ബെംഗളൂരുവിനു ലഭിച്ച ഫ്രീകിക്കാണ് വിവാദത്തിന് തിരികൊളുത്തിയത്. നിർണായക ഘട്ടത്തിൽ അതിലും നിർണായക പൊസിഷനിൽ ലഭിച്ച ഫ്രീകിക്കിനായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയാറെടുക്കവെ, കിക്കെടുക്കാൻ നിന്ന ബെംഗളൂരു താരം സുനിൽ ഛേത്രി അത് പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു. ഈ സമയം ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭ്സുഖൻസിങ് താരങ്ങൾക്ക് നിർദ്ദേശം നൽകാൻ ബോക്സിനുള്ളിൽ മുന്നോട്ടു കയറി നിൽക്കുകയായിരുന്നു. അദ്ദേഹം താരങ്ങളോട് എന്തോ പറയുന്നതിനിടെയാണ് തലയ്ക്കു മുകളിലൂടെ പന്ത് വലയിലെത്തിയത്.

    Also Read- ഗോൾഡൻ ഫിഫ്റ്റി; സച്ചിൻ തെന്‍ഡുല്‍ക്കറുടെ അമ്പതാം ജന്മദിന സമ്മാനമായി വാങ്കഡെ സ്‌റ്റേഡിയത്തില്‍ പ്രതിമ

    ഒന്നും മനസിലാകാതെ നിന്ന ബ്ലാസ്റ്റേഴ്സ താരങ്ങൾ, റഫറി ഗോൾ അനുവദിച്ചതോടെ കുപിതരായി. ഇതിനിടെ ബെംഗളൂരു താരങ്ങൾ മൈതാനത്തിന്റെ ഒരു ഭാഗത്ത് ഗോളാഘോഷത്തിലായിരുന്നു. ഗോൾ അനുവദിച്ചതിനെതിരെ ആദ്യം മാച്ച് ഒഫീഷ്യൽസിനോടു പരാതിപ്പെട്ട ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച്, അവർ ഇടപെടാൻ തയാറാകാതിരുന്നതോടെ താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു. സൈഡ്‌ലൈനിന് അരികിലെത്തിയ താരങ്ങളുമായി നീണ്ട ചർച്ച നടത്തിയ പരിശീലകൻ, പിന്നീട് അവരുമൊത്ത് മൈതാനത്തുനിന്ന് മടങ്ങി.

    നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ പോയതോടെയാണ് മത്സരം എക്സട്രാ ടൈമിലേക്കു നീണ്ടത്.

    Published by:Rajesh V
    First published: