2012 ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒരു ഐസിസി ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിൽ എത്താതെ പുറത്താകുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഈ നേരത്തെയുള്ള പുറത്താകൽ വലിയ ചർച്ചാവിഷയമായിരുന്നു. ലോകകപ്പില്‍ നിന്നും ഇന്ത്യയുടെ സെമി കാണാതെയുള്ള പുറത്താവലിനെക്കുറിച്ച് മുൻ ഇന്ത്യൻ താരങ്ങൾ അടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ അവരുടെ പ്രതികരണം അറിയിച്ചിരുന്നു. അവയിൽ ചിലത് നോക്കാം.
ബൈബൈ ടാറ്റാ ഗുഡ്‌ബൈ
സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായ മുൻ ഇന്ത്യൻ താരവും വെടിക്കെട്ട് ഓപ്പണറുമായ വിരേന്ദർ സെവാഗ് (Virender Sehwag) ടി20 ലോകകപ്പില്‍ നിന്നും ഇന്ത്യയുടെ പുറത്താകലിനെ തമാശരൂപേണയാണ് അവതരിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയ്‌ക്കൊപ്പം എല്ലാം അവസാനിച്ചു, ബൈ ബൈ ടാറ്റ ഗുഡ്‌ബൈ എന്നായിരുന്നു സെവാഗ് ട്വീറ്റ് ചെയ്തത്.
advertisement
തിരിച്ചുവരുമെന്ന് ഭജ്ജി
സെമി കാണാതെ പുറത്തായ ഇന്ത്യ അടുത്ത വർഷം പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്നാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ് (Harbhajan Singh) കുറിച്ചത്. ഇന്ത്യയുടെ സാധ്യതകൾ തകർത്ത് അഫ്ഗാനെതിരെ ജയം നേടി സെമിയിൽ പ്രവേശിച്ച ന്യൂസിലൻഡ് ടീമിനെയും ഭജ്ജി അഭിനന്ദിച്ചു. "സെമിയിലെത്തിയ ന്യൂസിലൻഡ് ടീമിന് അഭിനന്ദനങ്ങള്‍, നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ട്. കെയ്ന്‍ വില്ല്യംസണ്‍ എത്ര മിടുക്കനാണ്, വൗ... ഈ മനുഷ്യനെയും ന്യൂസിലാന്‍ഡ് ടീമിനെയും ഇഷ്ടപ്പെടുന്നു. ഇന്ത്യക്കു ടൂര്‍ണമെന്റില്‍ ഇനി മുന്നോട്ട് പോവാന്‍ കഴിയില്ലെന്നത് എനിക്കറിയാം, പക്ഷെ അതേകുറിച്ച് വിഷമമില്ല. നമ്മള്‍ കൂടുതല്‍ മെച്ചപ്പെടും, ശക്തമായി തിരിച്ചുവരികയും ചെയ്യു൦ ഭജ്ജി ട്വിറ്ററില്‍ കുറിച്ചു.
മികവിനൊത്ത പ്രകടനം കാഴ്ചവെച്ചില്ല
ഇന്ത്യന്‍ ടീം ഈ ലോകകപ്പില്‍ അവരുടെ മികവിനൊത്ത പ്രകടനമല്ല പുറത്തെടുത്ത് എന്നും അതിനാലാണ് സെമി കാണാതെ പുറത്തായതെന്നുമായിരുന്നു മുന്‍ ഇന്ത്യൻ ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദിന്റെ (Venkatesh Prasad) ട്വീറ്റ്. "അങ്ങനെ ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം, തുടര്‍ച്ചയായ ആറ് സെമി ഫൈനല്‍ പ്രവേശനങ്ങൾക്ക് ശേഷം ഇന്ത്യക്കു ഒരു ഐസിസി ടൂര്‍ണമെന്റിന്റെ സെമിയിലെത്താന്‍ കഴിയാതെ വന്നിരിക്കുകയാണ്. ഇന്ത്യ അവരുടെ മികവിനൊത്ത പ്രകടനമല്ല നടത്തിയത്, ഈ പുറത്താകൽ ഇന്ത്യയെ അലട്ടുന്നുണ്ടാകും, ഓസ്‌ട്രേലിയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അടുത്ത ടി20 ലോകകപ്പിന് ഒരുങ്ങാന്‍ സമയമായി, അതിൽ ശ്രദ്ധിക്കുക." പ്രസാദ് ട്വീറ്റ് ചെയ്തു.
ടൂർണമെന്റിൽ കിരീടം നേടുവാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമുകളിൽ ഒന്നായ ഇന്ത്യക്ക് ആദ്യത്തെ രണ്ട് മത്സരങ്ങളിലെ ഫലങ്ങളാണ് തിരിച്ചടിയായത്. ആദ്യത്തെ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനോട് അഞ്ച് വിക്കറ്റിന്റെ തോൽവിയും ഏറ്റുവാങ്ങി. പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ വമ്പൻ ജയം നേടി തിരിച്ചുവരവ് നടത്തിയെങ്കിലും അപ്പോഴേക്കും മറ്റ് ടീമുകളുടെ മത്സരഫലം കൂടി ആശ്രയിക്കേണ്ട അവസ്ഥയാവുകയായിരുന്നു. ഇതോടെയാണ് അഫ്ഗാനിസ്ഥാൻ - ന്യൂസിലൻഡ് മത്സരം ഇന്ത്യയുടെ സെമി യോഗ്യതയിൽ നിർണായകമായത്. ഇതിൽ ന്യൂസിലൻഡ് ജയം നേടിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു.